|

എമ്പുരാന്റെ സെറ്റില്‍ എന്നേക്കാള്‍ വിചിത്രമായ ഒരാളുണ്ടായിരുന്നു; അദ്ദേഹമാണെന്റെ ശക്തി: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍. കഴിഞ്ഞദിവസം എമ്പുരാന്റെ ആദ്യ ഗ്ലിംപ്സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ലൂസിഫറിനെക്കാള്‍ ഇരട്ടി വലുപ്പത്തിലാണ് എമ്പുരാന്‍ ഒരുങ്ങുന്നതെന്ന് ഗ്ലിംപ്സിലൂടെ വ്യക്തമാണ്. ആറ് രാജ്യങ്ങളിലായി ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു എമ്പുരാന്റേത്. കഴിഞ്ഞ ദിവസം  നടന്ന ടീസര്‍ ലോഞ്ചില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

വലിയ സ്വപ്നങ്ങള്‍ കാണുന്നവര്‍ വിചിത്രരാണെന്ന് തോന്നുന്നുവെന്നും തന്നെക്കാള്‍ വിചിത്രനായി മറ്റാരുമില്ല എന്ന് താന്‍ ആത്മവിശ്വാസത്തോടെ പറയുമായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. എന്നാല്‍ ഇനി അത് പറയില്ലെന്നും കാരണം ആന്റണി പെരുമ്പാവൂര്‍ തന്നെക്കാള്‍ വിചിത്രനാണെന്ന് പൃഥ്വിരാജ് പറഞ്ഞു.

തന്റെ സിനിമയെ മനസിലാക്കി ഒപ്പം നില്‍ക്കുന്ന ഒരു നിര്‍മാതാവ് തനിക്കുണ്ട് എന്നതാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വലിയ സ്വപ്നം കാണുന്നവര്‍ അല്‍പ്പം വിചിത്രരാണെന്ന് തോന്നുന്നു. എന്നെപ്പോലെ വിചിത്രനായി മറ്റാരുമില്ല എന്ന് ഞാന്‍ ആത്മവിശ്വാസത്തോടെ പറയുമായിരുന്നു. എന്നാല്‍ ഇനി ഞാന്‍ അത് പറയില്ല. കാരണം എന്നേക്കാള്‍ വിചിത്രനായ ഒരാളുണ്ട് അദ്ദേഹം ആന്റണി പെരുമ്പാവൂരാണ്.

സ്‌ക്രിപ്റ്റ് ആന്റണിക്കും ലാലേട്ടനും വായിച്ചുകൊടുത്തത് ദുബായിലെ ആശിര്‍വാദിന്റെ ഓഫീസില്‍ വച്ചാണ്. ‘അഞ്ചോ ആറോ ഹെലികോപ്റ്റര്‍ എന്ന് ആന്റണി ആ കുട്ടി പറയുന്നു’ എന്നായിരുന്നു ലാലേട്ടന്റെ പ്രതികരണം.

‘അണ്ണാ ഇത് എങ്ങോട്ടാ’ എന്ന് ആന്റണി പെരുമ്പാവൂര്‍ ഇടയ്ക്കിടെ ചോദിക്കുമെങ്കിലും എന്റെ സിനിമ മനസിലാക്കി ഒപ്പം നില്‍ക്കുന്ന ഒരു നിര്‍മാതാവ് എനിക്കുണ്ട് എന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി.

ആളുകള്‍ സംവിധായകനില്‍ വിശ്വാസമുണ്ടെന്ന് പറയുമ്പോള്‍ എനിക്ക് പേടിയാണ്. മൂന്നാമത്തെ സിനിമ ചെയ്യുന്ന ഒരു തുടക്കക്കാരന്‍ മാത്രമാണ് ഞാന്‍. ഞാന്‍ സിനിമ സംവിധാനം പഠിച്ചിട്ടില്ലെന്നാണ് ആളുകള്‍ പറയുന്നത്. പക്ഷെ ഞാന്‍ ഒരുപാട് പഠിച്ചു. ഇവിടുത്തെ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യുന്നതിനിടയിലാണ് ഞാന്‍ ഫിലിം മേക്കിങ് പഠിക്കുന്നത്. എല്ലാ ദിവസവും, ഓരോ സീനും, അവരുടെ സെറ്റിലെ ഓരോ ഷോട്ടും എനിക്ക് ട്യൂഷനായിരുന്നു,’ പൃഥ്വിരാജ് പറയുന്നു.

Content highlight: Prithviraj Sukumaran talks about Antony Perumbavoor

Latest Stories