| Friday, 11th June 2021, 4:00 pm

ഈ സിനിമ നീ ചെയ്യണ്ട എന്ന് പറഞ്ഞു, ഫഹദിനെ നായകനാക്കി; അനുഭവം തുറന്നു പറഞ്ഞ് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ മേഖലയില്‍ നിന്ന് തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് പൃഥ്വിരാജ്. ഫാസില്‍ സംവിധാനം ചെയ്ത സിനിമയിലേക്ക് സ്‌ക്രീന്‍ ടെസ്റ്റിനായി തന്നെ വിളിപ്പിച്ചതും പിന്നീട് ആ സിനിമയില്‍ ഫഹദ് നായകനായതിനെക്കുറിച്ചുമാണ് പൃഥ്വിരാജ് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

കൈയ്യെത്തും ദൂരത്ത് എന്ന സിനിമയെടുക്കാന്‍ പാച്ചിക്ക (ഫാസില്‍)തീരുമാനിച്ചപ്പോഴാണ് തന്നോട് സ്‌ക്രീന്‍ ടെസ്റ്റിന് വരാന്‍ പറഞ്ഞതെന്ന് പൃഥ്വിരാജ് പറയുന്നു. ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ വെച്ചാണ് സ്‌ക്രീന്‍ ടെസ്റ്റ് നടന്നത്. ക്യാമറാമാന്‍ ആനന്ദകുട്ടനും അന്ന് അവിടെ ഉണ്ടായിരുന്നു.

സ്‌ക്രീന്‍ ടെസ്റ്റിന് കോ ആക്റ്ററായി ഒന്‍മ്പതാം ക്ലാസില്‍ പഠിക്കുന്ന അസിന്‍ തോട്ടുങ്കലും വന്നിട്ടുണ്ടായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നുമാണ് ഫാസില്‍ പറഞ്ഞതെന്നും പൃഥ്വിരാജ് പറയുന്നു.

സ്‌ക്രീന്‍ ടെസ്റ്റിന് ശേഷം താന്‍ ഓസ്‌ട്രേലിയയിലേക്ക് പോവുകയായിരുന്നുവെന്നും പിന്നീട് ഫാസിലിന്റെ ചിത്രത്തില്‍ അഭിനയിച്ചത് ഫഹദ് ഫാസിലാണെന്നും പൃഥ്വിരാജ് പറഞ്ഞു.

കാലങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് നന്ദനം സംവിധാനം ചെയ്യാന്‍ നിന്ന സമയത്ത് തന്നെ പടത്തിലേക്ക് നിര്‍ദേശിച്ചത് ഫാസിലായിരുന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

കൈയ്യെത്തും ദൂരത്ത് വന്‍പരാജയമായി മാറിയെങ്കിലും അതിലെ പാട്ടുകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. മമ്മൂട്ടി അതിഥി താരമായി എത്തിയിരുന്നുവെങ്കിലും ചിത്രം പരാജയപ്പെടുകയായിരുന്നു.

ഈ സിനിമക്ക് ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ഫഹദ് ശക്തമായ തിരിച്ചു വരവാണ് പിന്നീട് നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Prithviraj shares experience about Fazil

We use cookies to give you the best possible experience. Learn more