| Wednesday, 20th March 2024, 8:29 am

ആടുജീവിതത്തിന്റെ തുടക്കത്തില്‍ എ.ആര്‍. റഹ്‌മാന്‍ അല്ലാതെ മറ്റൊരു മ്യൂസിക് ഡയറക്ടര്‍ കൂടി മനസില്‍ ഉണ്ടായിരുന്നു: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ നെഞ്ചിലേറ്റിയ നോവലുകളിലൊന്നായ ആടുജീവിതം സിനിമാരൂപത്തില്‍ എത്താന്‍ പോവുകയാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയേറ്ററുകളിലെത്താന്‍ പോവുകയാണ്. ബ്ലെസി എന്ന സംവിധായകന്റെയും പൃഥ്വിരാജ് എന്ന നടന്റെയും സമര്‍പ്പണം കൂടിയാണ് ഈ സിനിമ. നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറച്ചത് വലിയ ചര്‍ച്ചയായിരുന്നു.

ചിത്രത്തിന്റെ പ്രസ് മീറ്റ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. പ്രസ് മീറ്റില്‍ പൃഥ്വിരാജ് ആടുജീവിതത്തിന്റെ ആരംഭഘട്ടത്തിലെ ഓര്‍മകള്‍ പങ്കുവെച്ചു. 2008ലാണ് ബ്ലെസി ഈ സിനിമക്കായി തന്നെ സമീപിച്ചതെന്നും അന്ന് രണ്ട് പേര്‍ക്കും ഉണ്ടായിരുന്ന ഒരേയൊരു ചിന്ത ഈ സിനിമയുടെ സംഗീതം ആര് ചെയ്യുമെന്നായിരുന്നെന്ന് പൃഥ്വി പറഞ്ഞു. എ.ആര്‍ റഹ്‌മാനെക്കൂടാതെ മറ്റൊരു മ്യൂസിക് ഡയറക്ടറുടെ പേര് കൂടെ മനസില്‍ ഉണ്ടായിരുന്നെന്നും പൃഥ്വി വെളിപ്പെടുത്തി.

‘ഈ സിനിമക്ക് ഇത്രയും ശ്രദ്ധ കിട്ടാനുള്ള കാരണങ്ങളിലൊന്നാണ് എ.ആര്‍. റഹ്‌മാന്‍ സാര്‍. ഈ സിനിമയുടെ ഷൂട്ടിന്റെ സമയത്ത് ഞാന്‍ റഹ്‌മാന്‍ സാറിനോട് ഒരു കാര്യം പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ അത് ഓര്‍മയുണ്ടോ എന്നറിയില്ല.

2008-2009 കാലത്തിലാണ് ഈ സിനിമയുടെ ഡിസ്‌കഷന്‍ നടക്കുന്നത്. ബ്ലെസി ചേട്ടന്‍ എന്നോട് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന ചിന്ത ആര് മ്യൂസിക് ചെയ്യുമെന്നായിരുന്നു. രണ്ട് ആളുകളാണ് അന്ന് മനസില്‍ ഉണ്ടായിരുന്നത്. ഒന്ന് എ.ആര്‍. റഹ്‌മാന്‍ മറ്റൊരാള്‍ ഹാന്‍സ് സിമ്മര്‍.

ആ സമയത്ത് തന്നെ രണ്ടാള്‍ക്കും ഞങ്ങള്‍ മെയില്‍ അയച്ചിരുന്നു. ആദ്യം പ്രതികരിച്ചത് സിമ്മറിന്റെ ടീം ആയിരുന്നു. ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഓക്കെയാണെന്ന് അവര്‍ അറിയിച്ചു. അപ്പോഴും ഞങ്ങള്‍ക്ക് റഹ്‌മാന്‍ സാറിനെ കിട്ടിയിരുന്നില്ല.

റഹ്‌മാന്‍ സാറിലേക്ക് എങ്ങനെ എത്തണമെന്ന് ആ സമയത്ത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. കേരളത്തില്‍ ഉള്ളവര്‍ അദ്ദേഹത്തെ മലയാളിയായാണ് കരുതുന്നത്. ആദ്യ സിനിമ യോദ്ധ മലയാളത്തില്‍ ചെയ്തത് കൊണ്ട് ഇദ്ദേഹം മലയാളിയാണെന്ന് ഞങ്ങള്‍ പറയാറുണ്ട്.

ഒടുവില്‍ അദ്ദേഹവുമായി കോണ്ടാക്ട് ചെയ്യാനുള്ള അവസരം കിട്ടി. ഇദ്ദേഹത്തെ ഒരു ജീനിയുകളുടെ ഒരു ഫാക്വല്‍ട്ടി എന്ന് പറയുന്നത് അദ്ദേഹത്തന്റെ ക്രാഫ്റ്റില്‍ എപ്പോഴും മികച്ചതായാതുകൊണ്ട് മാത്രമല്ല. എപ്പോഴും പരീക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് കൂടിയാണ്. ആദ്യത്തെ മീറ്റിങില്‍ തന്നെ ഈ സിനിമ സ്‌പെഷ്യലാണെന്ന് അദ്ദേഹത്തിന് തോന്നിയതുകൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ സമ്മതിച്ചതെന്ന് ഞാന്‍ കരുതുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj says that they considered another music director for Aadujeevitham in beginning

We use cookies to give you the best possible experience. Learn more