| Wednesday, 13th July 2022, 12:37 pm

ആറാം വയസില്‍ പഠിച്ച തിരുക്കുറലിലെ വരികള്‍ പാടി സംയുക്ത; കൈ കൂപ്പി പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് നായകനായ കടുവ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ മാസ് ചിത്രത്തിനായി വലിയ രീതിയില്‍ പ്രൊമോഷന്‍ പരിപാടികള്‍ നടന്നിരുന്നു. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ എത്തിയ ചിത്രത്തിനായി ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളില്‍ പോയി കടുവയുടെ ടീം പ്രൊമോഷന്‍ നടത്തിയിരുന്നു.

ഈ നാല് നഗരങ്ങളിലെ പ്രൊമോഷനിലും അതാത് സ്ഥലത്തെ ഭാഷകളില്‍ സംസാരിച്ച ഏകവ്യക്തി സംയുക്തയാണെന്ന് പറയുകയാണ് പൃഥ്വിരാജ്. സംയുക്ത മീഡിയകളോട് സംസാരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു പോയെന്നും കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

‘ഞങ്ങള്‍ നാല് നഗരങ്ങളില്‍ പോയി(കൊച്ചിയും കൂട്ടി). അതാത് സ്ഥലത്തെ ഭാഷകളില്‍ മീഡിയകളോട് സംസാരിച്ച ഏക ടീം മെമ്പര്‍ സംയുക്തയാണ്. ബെംഗളൂരില്‍ കന്നഡയിലാണ് സംസാരിച്ചത്. ഹൈദരാബാദില്‍ തെലുങ്കില്‍ സംസാരിച്ചു. അത് അത്ഭുതകരമാണ്.

അതുമല്ല സംയുക്ത വളരെ അമ്പീഷ്യസ് ആയിട്ടുള്ള വ്യക്തിയാണ്. എനിക്ക് അങ്ങനത്തെ ആള്‍ക്കാരെ ഇഷ്ടമാണ്. അമ്പീഷ്യസ് ആവുന്നത് നല്ലതാണ്. അത് നിങ്ങളെ കൂടുതല്‍ കഠിനാധ്വാനിയാക്കും. കൂടുതല്‍ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കും,’ പൃഥ്വിരാജ് പറഞ്ഞു.

തനിക്ക് ഭാഷകള്‍ പഠിക്കാന്‍ ഏറെ ഇഷ്ടമാണെന്നാണ് സംയുക്ത ഇതിനോട് ചേര്‍ത്ത് പറഞ്ഞത്.

‘തമിഴ് എനിക്ക് ചെറുപ്പം മുതലേ അറിയാം. എനിക്ക് പാട്ടുകള്‍ വളരെ ഇഷ്ടമാണ്. മ്യൂസിക് മാത്രമല്ല, വരികള്‍ അറിയാനും ശ്രമിക്കും. തമിഴ് കാവ്യത്മകമായ ഭാഷയാണ്. ഭാരതിയാറിനെ വായിച്ചിട്ടുണ്ട്. തിരുക്കുറലെല്ലാം ഞാന്‍ വായിക്കും,’ സംയുക്ത പറഞ്ഞു.

May be an image of 1 person

അഞ്ചോ ആറോ വയസുള്ളപ്പോള്‍ തിരുക്കുറലിന്റെ രണ്ട് വരികള്‍ പഠിച്ച് പറയാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടിരുന്നു എന്ന് പറഞ്ഞുകൊണ്ട് സംയുക്ത തിരുക്കുറലിന്റെ വരികള്‍ പാടിയപ്പോള്‍ പൃഥ്വിരാജ് അന്തംവിട്ട് നോക്കിയിരുന്നു. രാജുവേട്ടന്‍ ട്രൈ ചെയ്യുന്നോയെന്ന് അവതാരിക ചോദിച്ചപ്പോള്‍ പൃഥ്വിരാജ് കൈകൂപ്പി കാണിക്കുകയായിരുന്നു.

Content Highlight: Prithviraj says Samyukta was the only person who spoke in the local languages ​​during the promotion of kaduva in four citie

We use cookies to give you the best possible experience. Learn more