| Saturday, 12th June 2021, 4:04 pm

ആദ്യത്തെ സ്‌ക്രീന്‍ ടെസ്റ്റിന് ഒപ്പമുണ്ടായിരുന്ന ഒമ്പതാം ക്ലാസുകാരി, പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക; അനുഭവം പറഞ്ഞ് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലേക്ക് സ്‌ക്രീന്‍ ടെസ്റ്റിനായി സംവിധായകന്‍ ഫാസിലിന്റെ വീട്ടില്‍ പോയപ്പോഴുണ്ടായ അനുഭവം തുറന്നു പറയുകയാണ് നടന്‍ പൃഥ്വിരാജ്. തന്റെ ആദ്യത്തെ സ്‌ക്രീന്‍ ടെസ്റ്റായിരുന്നു അന്ന് നടന്നതെന്ന് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.

അന്ന് തന്റെ കൂടെ കോ ആക്റ്ററായി ഒരു ഒമ്പതാം ക്ലാസുകാരിയും ഉണ്ടായിരുന്നു. അസിന്‍ തോട്ടുങ്കല്‍. പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ അസിനുമൊത്താണ് അന്ന് താന്‍ അഭിനയിച്ചതെന്നും പൃഥ്വിരാജ് പറയുന്നു.

എന്നാല്‍ ആ സ്‌ക്രീന്‍ ടെസ്റ്റില്‍ തനിക്ക് സെലക്ഷന്‍ നേടാനായില്ല. സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നുമാണ് ഫാസില്‍ പറഞ്ഞതെന്ന് പൃഥ്വിരാജ് ഓര്‍ക്കുന്നു.

സ്‌ക്രീന്‍ ടെസ്റ്റിന് ശേഷം താന്‍ ഓസ്ട്രേലിയയിലേക്ക് പോവുകയായിരുന്നുവെന്നും പിന്നീട് ഫാസിലിന്റെ ചിത്രത്തില്‍ അഭിനയിച്ചത് ഫഹദ് ഫാസിലാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ വെച്ചാണ് സ്‌ക്രീന്‍ ടെസ്റ്റ് നടന്നത്. ക്യാമറാമാന്‍ ആനന്ദകുട്ടനും അന്ന് അവിടെ ഉണ്ടായിരുന്നു. കാലങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് നന്ദനം സംവിധാനം ചെയ്യാന്‍ നിന്ന സമയത്ത് തന്നെ പടത്തിലേക്ക് നിര്‍ദേശിച്ചത് ഫാസിലായിരുന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

കൈയ്യെത്തും ദൂരത്ത് വന്‍പരാജയമായി മാറിയെങ്കിലും അതിലെ പാട്ടുകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. മമ്മൂട്ടി അതിഥി താരമായി എത്തിയിരുന്നുവെങ്കിലും ചിത്രം പരാജയപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Prithviraj says about Asin

We use cookies to give you the best possible experience. Learn more