| Friday, 16th August 2024, 1:03 pm

ഇത്രയും അംഗീകരങ്ങള്‍ ആടുജീവിതത്തിന് ലഭിച്ചതില്‍ സന്തോഷം: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

54ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തിളങ്ങി ആടുജീവതം. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരഞ്ഞെടുത്തു. പൃഥ്വിയുടെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡാണ്. ആടുജീവതത്തിലെ നജീബിനായി ശരീരവും മനസും സമര്‍പ്പിച്ച പ്രകടനമായിരുന്നു പൃഥ്വിയുടേത്. നോവലില്‍ വായിച്ച നജീബിനെ അതേ തീവ്രതയില്‍ പൃഥ്വി വെള്ളിത്തിരയില്‍ പ്രതിഫലിപ്പിച്ചു.

അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പറയുകയാണ് പൃഥ്വിരാജ്. തന്നെ മികച്ച നടനായി തെരഞ്ഞെടുത്തതിനെക്കാള്‍ സന്തോഷം ആടുജീവിതത്തിന് ഇത്രയും അവാര്‍ഡ് ലഭിച്ചതിലാണെന്ന് പറയുകയാണ് പൃഥ്വിരാജ്. ആടുജീവിതത്തിനായി തന്റെ ജീവിതത്തിലെ 16 വര്‍ഷം മാറ്റിവെച്ച ബ്ലെസി എന്ന സംവിധായകനാണ് എല്ലാ ക്രെഡിറ്റും കൊടുക്കേണ്ടതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഇത്രയും അവാര്‍ഡ് ലഭിച്ചത് ശരിക്കും ഡിസേര്‍വിങ്ങാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

നാല് വര്‍ഷത്തോളം ഈ സിനിമക്ക് വേണ്ടി എല്ലാവരും അവരുടെ 100 ശതമാനം എഫര്‍ട്ട് ഈ സിനിമക്ക് വേണ്ടി നല്‍കിയതുകൊണ്ടാണ് ആടുജീവിതം തിയേറ്ററില്‍ എത്തിയതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഈ സിനിമയില്‍ ആര്‍ക്ക് അവാര്‍ഡ് ലഭിച്ചാലും അത് മുഴുവന്‍ ടീമിനും അവകാശപ്പെട്ടതാണെന്നും പൃഥ്വി പറഞ്ഞു.

ഒരു പ്രത്യേക ജൂറി ബോഡി തെരഞ്ഞെടുക്കുന്ന അവാര്‍ഡായതുകൊണ്ട് അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കിട്ടിയതില്‍ സന്തോഷമുണ്ടെന്നും പൃഥ്വി പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

‘മികച്ച നടനായി എന്നെ തെരഞ്ഞെടുത്തതിനെക്കാള്‍ എനിക്ക് സന്തോഷം നല്‍കിയത് ഈ സിനിമക്ക് കിട്ടിയതിലാണ്. ഈ സിനിമക്ക് തന്റെ ജീവിതത്തിലെയും കരിയറിലെയും 16 വര്‍ഷങ്ങള്‍ മാറ്റിവെച്ച ബ്ലെസി ചേട്ടനാണ് മുഴുവന്‍ ക്രെഡിറ്റും. സിനിമ കണ്ടവര്‍ക്ക് അറിയാം ഇത്രയും അവാര്‍ഡിന് ഈ സിനിമ ഡിസേര്‍വിങ്ങാണെന്ന്.

നാല് വര്‍ഷത്തോളം ഒരു ടീമായി നിന്ന് ഈ സിനിമക്ക് വേണ്ടി എല്ലാവരും അവരുടെ 100 ശതമാനം എഫര്‍ട്ടും നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ഈ സിനിമ തിയേറ്ററിലെത്തിക്കാന്‍ സാധിച്ചത്. അതുകൊണ്ട് ഈ സിനിമയില്‍ ആര്‍ക്ക് അവാര്‍ഡ് ലഭിച്ചാലും അത് മുഴുവന്‍ ടീമിനും അവകാശപ്പെട്ടതാണ്. ഒരു പ്രത്യേക ജൂറി ബോഡി അവരുടെ സെലക്ഷന്‍ പ്രൊസസ്സിലൂടെ തെരഞ്ഞെടുക്കുന്ന അവാര്‍ഡാണ് ഇത്. കിട്ടുമെന്ന് പ്രതീക്ഷയൊന്നുമില്ലായിരുന്നു. കിട്ടിയതില്‍ സന്തോഷം,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj saying that all credit of State Award for director Blessy

We use cookies to give you the best possible experience. Learn more