| Sunday, 18th July 2021, 11:52 am

എമ്പുരാന്‍ ഒരു 50 കോടിക്ക് തീരുമായിരിക്കുമല്ലേ രാജു; ആന്റണി പെരുമ്പാവൂരിന്റെ ചോദ്യത്തിന് ഫോട്ടോ വെച്ച് പൃഥ്വിരാജിന്റെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ വമ്പന്‍ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായെത്തി തിയേറ്ററുകളെ ഇളക്കിമറിച്ച ലൂസിഫര്‍ ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷനായിരുന്നു നേടിയത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് കൊവിഡ് വ്യാപനവും തുടര്‍ന്ന് ലോക്ഡൗണും ഉണ്ടാകുന്നത്.

തുടര്‍ന്ന് എമ്പുരാന്റെ ഷൂട്ടിംഗ് നീട്ടിവെക്കുകയായിരുന്നു. ഇപ്പോള്‍ എമ്പുരാനെ കുറിച്ചുള്ള രസകരമായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പൃഥ്വിരാജിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന ഫോട്ടോയും കമന്റും വന്നത്. ലൂസിഫറിന്റെയും എമ്പുരാന്റെയും നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരുമായി നടക്കുന്ന സംഭാഷണമെന്ന രീതിയിലുള്ള ക്യാപ്ഷനാണ് പൃഥ്വിരാജ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

‘പെരുമ്പാവൂര്‍: രാജു, എമ്പുരാന്‍ ഒരു 50 കോടിക്ക് തീരുമായിരിക്കുമല്ലേ’ എന്നതിന് ‘ലെ ഞാന്‍’ ഉം ഇമോജിയുമാണ് പൃഥ്വിരാജിന്റെ മറുപടി – ഇതാണ് ക്യാപ്ഷന്‍. ഇമോജിക്ക് ചേരുന്ന മുഖഭാവവുമായുള്ള ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്.


പൊട്ടിച്ചിരിക്കുന്ന ഇമോജികളുമായാണ് നിരവധി പേര്‍ ഫോട്ടോക്ക് താഴെ കമന്റുകളുമായെത്തിയത്. ഈ സംഭാഷണം നടക്കുന്നത് ഭാവനയില്‍ കണ്ടുനോക്കുകയാണെന്നാണ് കല്യാണി പ്രിയദര്‍ശന്റെ കമന്റ്.

നിലവില്‍ ബ്രോ ഡാഡി എന്ന പുതിയ ചിത്രത്തിന്റെ സംവിധാനത്തിലാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ലാലു അലക്‌സ്, കനിഹ, കല്യാണി പ്രിയദര്‍ശന്‍, മീന, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ഫണ്‍ ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്നാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Prithviraj’s funny photo and comment about Empuraan movie and Antony Perumbavoor

We use cookies to give you the best possible experience. Learn more