| Wednesday, 9th October 2024, 4:30 pm

ആടുജീവിതത്തിന് അനുകരണം ആവശ്യമില്ല, പക്ഷെ രൺവീർ സിങ് ആ കഥാപാത്രം ചെയ്യുമ്പോൾ അനുകരിച്ചേ പറ്റൂ: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിച്ച നോവലിന് ബ്ലെസി ചലച്ചിത്രഭാഷ്യമൊരുക്കിയപ്പോള്‍ നായകനായ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. മികച്ച നടനടക്കം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ചിത്രം നേടിയത്. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് ആടുജീവിതം കാഴ്ചവെച്ചത്. 150 കോടിയിലധികം ചിത്രം കളക്ട് ചെയ്തു.

ബെന്യാമിന്റെ ആടുജീവിതം വായിച്ച മലയാളികൾക്കെല്ലാം നജീബിനെ അറിയുന്നതാണ്. എന്നാൽ പൃഥ്വിരാജ് തന്റേതായ രീതിയിലാണ് നജീബിനെ സിനിമയിൽ അവതരിപ്പിച്ചത്. മുമ്പ് സെല്ലുലോയ്ഡ്, എന്ന് നിന്റെ മൊയ്‌തീൻ, തുടങ്ങിയ ചിത്രങ്ങളിലെല്ലാം പൃഥ്വി യഥാർത്ഥ കഥാപാത്രങ്ങളായി വേഷമിട്ടിട്ടുണ്ട്.

ഇവരെല്ലാം യഥാർത്ഥത്തിൽ എങ്ങനെയായിരുന്നു എന്നതിനെ കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണയില്ലാത്തതിനാൽ കഥാപാത്രത്തിനെ അനുകരിക്കേണ്ട ആവശ്യമില്ലെന്ന് പൃഥ്വി പറയുന്നു. എന്നാൽ ആളുകൾക്ക് നന്നായി അറിയുന്ന ഒരാളെ സ്‌ക്രീനിൽ അഭിനയിക്കുമ്പോൾ അനുകരണം ആവശ്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു. 83 എന്ന ചിത്രത്തിലെ രൺവീർ സിങ്ങിന്റെ അഭിനയം ഉദാഹരണമാക്കിയാണ് പൃഥ്വിരാജ് സംസാരിച്ചത്.

’83 എന്ന സിനിമയിൽ രൺവീർ കപീൽ ദേവായി അഭിനയിക്കുന്നു. അവിടെ അനുകരണം ആവശ്യമാണ്. കാരണം കപീൽ ദേവ് എങ്ങനെയാണ് ബൗൾ ചെയ്യുന്നതെന്ന് നമുക്ക് എല്ലാവർക്കും അറിയാം. കപീൽ ദേവ് സംസാരിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം.

റിയൽ ലൈഫ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ. ഉദാഹരണത്തിന് നജീബ്, അല്ലെങ്കിൽ മൊയ്‌തീൻ, അല്ലെങ്കിൽ ജെ.സി. ഡാനിയൽ ഇവരൊക്കെ യഥാർത്ഥത്തിൽ എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായൊരു സങ്കല്പമോ ചിന്തയോയൊന്നും പബ്ലിക്കിന് ഇല്ല.അതുകൊണ്ട് തന്നെ ഒരു അനുകരണത്തിന്റെ ആവശ്യം ഇവിടെ വരുന്നില്ല.

ഒറിജിനൽ നജീബിനെ അതുപോലെ കാണിക്കുകയെന്ന ഒരു ആവശ്യം വരുന്നില്ല. അങ്ങനെ രണ്ടുതരത്തിലാണ് നമുക്ക് ഈ റിയൽ ലൈഫ്‌ കഥാപാത്രങ്ങളെ അപ്രോച്ച് ചെയ്യാൻ കഴിയുക. ആടുജീവിതത്തിൽ ഒരു ഇമിറ്റേഷന്റെ ലെയർ ഇല്ല. ആ ഫിലിം മേക്കറിന്റെ ഇമാജിനേഷനോട്‌ മാത്രമാണ് എന്റെ കഥാപാത്രം നീതി പുലർത്തിയിട്ടുള്ളത്.

ഒറിജിനൽ നജീബും സിനിമയിലെ നജീബും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. പക്ഷെ ഒറിജിനൽ നജീബ് കടന്നുപോയ ഇമോഷണൽ അവസ്ഥയിലൂടെ തന്നെയാണ് കഥാപാത്രവും കടന്ന് പോയത്,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj About Ranveer Sing’s 83 Movie

We use cookies to give you the best possible experience. Learn more