| Thursday, 5th August 2021, 3:53 pm

ഞാന്‍ ഞാനായി തന്നെ തുടരും, അതില്‍ നിന്നുണ്ടാകുന്ന ചീത്തപ്പേരും കുഴപ്പങ്ങളും നേരിടാന്‍ തീരുമാനിച്ചു; പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അഭിനയം കൊണ്ടും നിലപാട് കൊണ്ടും മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്തിയയാളാണ് നടന്‍ പൃഥ്വിരാജ്. പലപ്പോഴും അഹങ്കാരിയെന്ന് ചില സോഷ്യല്‍ മീഡിയ പ്രചരങ്ങള്‍ വരുമ്പോഴും ശക്തമായി തന്നെ മറുപടി കൊടുക്കാനും അദ്ദേഹം മുന്നോട്ടുവരാറുണ്ട്.

അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആരാധകര്‍ ഏറ്റെടുത്ത വീഡിയോയില്‍ തന്റെ നിലപാടുകളെപ്പറ്റി പൃഥ്വിരാജ് മനസ്സുതുറക്കുകയാണ്.

പോയകാല ജീവിതത്തില്‍ നിന്നും എന്റെ അനുഭവങ്ങളില്‍ നിന്നും വായനയില്‍ നിന്നും ഞാന്‍ അറിഞ്ഞ കാര്യങ്ങളിലൂടെയും കേട്ടകാര്യങ്ങളിലൂടെയും ഞാന്‍ ആര്‍ജിച്ചെടുത്ത ഗുണങ്ങളാണ് ഇന്നത്തെ എന്റെ വ്യക്തിത്വത്തിന് ആധാരം.

എന്നെപോലെ ആകണം എന്ന് എവിടെയും അവകാശപ്പെടാത്തയാളാണ് ഞാന്‍. എപ്പോഴും ഞാന്‍ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. ഏറ്റവും എളുപ്പം നിലനിര്‍ത്താന്‍ പറ്റുന്ന യഥാര്‍ത്ഥ സ്വഭാവം എന്താണോ അതിലേക്ക് അടുത്ത് നില്‍ക്കണം.

എന്നോട് പലരും ചോദിക്കും പുറത്തിറങ്ങുമ്പോള്‍ ആള്‍ക്കാരൊടൊക്കെ ഒന്ന് ചിരിച്ചൂടെയെന്ന്. ഞാന്‍ ചിരിക്കാറില്ല എന്ന കാര്യം എനിക്കറിയാം. വര്‍ഷങ്ങളായി സിനിമയില്‍ നില്‍ക്കുന്നയാളാണ് ഞാന്‍.

എനിക്കിതൊന്നും അറിയില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. പുറത്ത് ആള്‍ക്കൂട്ടം കാണുമ്പോള്‍ ചിരിക്കാറില്ല എന്ന കാര്യം എനിക്ക് നല്ലതുപോലെ അറിയാം. എന്റെ കുഴപ്പമാണ് അത്.

ഇവിടെ നിന്ന് ഇറങ്ങുമ്പോള്‍ ഞാന്‍ എന്നോട് തന്നെ പറയുകയാണ്, വെളിയില്‍ കാറില്‍ കേറുമ്പോള്‍ കുറച്ച് ആള്‍ക്കാരുണ്ടാകും. അവരെ നോക്കി ചിരിക്കണം എന്ന്.

അങ്ങനെ തീരുമാനിച്ചാല്‍ മനോഹരമായി ചിരിക്കാന്‍ എനിക്ക് അറിയാം. ഞാനൊരു അഭിനേതാവാണ്. എല്ലാരെയും കണ്ട് ചിരിക്കാനൊക്കെ പറ്റും. എന്നിട്ട് എനിക്ക് വണ്ടിയില്‍ കയറി പോകാം.

പക്ഷെ അത് ഞാനല്ല. എനിക്ക് പരിചയമില്ലാത്ത ഒരാളെ കണ്ടിട്ട് കയറി ഹാ, എന്തൊക്കെയുണ്ട് എന്നൊക്കെ ചോദിക്കുന്നത് യഥാര്‍ത്ഥ ഞാനല്ല. അതുകൊണ്ട് ഞാന്‍ ഒരു തീരുമാനമെടുത്തു.

ഞാന്‍ ഞാനായി തന്നെ തുടരാം. അതില്‍ നിന്നുണ്ടാകുന്ന കുഴപ്പങ്ങള്‍ ഞാന്‍ ഫേസ് ചെയ്യാം. അതില്‍ നിന്നുണ്ടാകുന്ന ചീത്തപ്പേര് ഏറ്റെടുക്കാമെന്ന്,’ പൃഥ്വിരാജ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Prithviraj about his attitude

We use cookies to give you the best possible experience. Learn more