| Wednesday, 28th September 2022, 10:57 pm

എന്റെ കേട്ടറിവ് വെച്ച് അല്‍ഫോണ്‍സിന്റെ സിനിമകള്‍ ഉണ്ടാകുന്നത് അവിടെ വെച്ചാണ്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്റെ പൃഥ്വിരാജ് ചിത്രം ഗോള്‍ഡ്. ഓണം റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്ന് കരുതിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീണ്ടുപോവുകയായിരുന്നു.

അല്‍ഫോണ്‍സ് സിനിമയെ അപ്രോച്ച് ചെയ്യുന്ന രീതിയെ കുറിച്ചും ഗോള്‍ഡിനെ കുറിച്ചും പറയുകയാണ് പൃഥ്വിരാജ്. സൂര്യ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

ഗോള്‍ഡിനെ കുറിച്ച് തങ്ങളോട് പറയാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ എന്ന അവതാരകന്റെ ചോദ്യത്തിന് ഗോള്‍ഡ് ഒരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണെന്ന് മാത്രമേ പറയാന്‍ സാധിക്കൂ എന്നായിരുന്നു താരത്തിന്റെ മറുപടി.

‘ഗോള്‍ഡിനെ കുറിച്ച് ആകെ പറയാന്‍ സാധിക്കുന്നത് അതൊരു അല്‍ഫോണ്‍സ് പുത്രന്‍ ഫിലിം എന്നുള്ളതാണ്. അല്‍ഫോണ്‍സിന്റെ സിനിമകള്‍ക്ക് ഒരു പ്രോസസ് ഉണ്ട്, അതൊരു ക്ലോസ്ഡ് പ്രോസസ് ആണ്. കാരണം എല്ലാം അല്‍ഫോണ്‍സ് ആണ് ചെയ്യുന്നത്.

അല്‍ഫോണ്‍സ് ആണ് റൈറ്റര്‍, അല്‍ഫോണ്‍സ് ആണ് ഡയറക്ടര്‍, അല്‍ഫോണ്‍സ് ആണ് എഡിറ്റര്‍, അല്‍ഫോണ്‍സ് ആണ് കളര്‍ കറക്ട് ചെയ്യുന്നത്. സോ ഇറ്റ് ഈസ് എ ക്ലോസ്ഡ് പ്രോസസ്.

പ്രൊഡ്യൂസര്‍ എന്ന നിലയിലും ചിത്രത്തിലെ നടന്‍ എന്ന നിലയിലും, സിനിമയെക്കൊണ്ട് അല്‍ഫോണ്‍സിന് എന്തൊക്കെ ചെയ്യണമോ, അതൊക്കെ ചെയ്യാന്‍ വിട്ടിരിക്കുകയാണ്.

എന്റെ കേട്ടറിവ് വെച്ച് അല്‍ഫോണ്‍സിന്റെ സിനിമകള്‍ ഉണ്ടാകുന്നത് എഡിറ്റിങ് ടേബിളിലാണ്. അതുകൊണ്ട് തന്നെ കൂടുതലായി ഒന്നും പറയാന്‍ സാധിക്കില്ല,’ താരം പറയുന്നു.

ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഗോള്‍ഡിനായി കാത്തിരിക്കുന്നത്.

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന ഒറ്റ കാരണം തന്നെയാണ് ചിത്രത്തിനായി ആരാധകരെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന ഹൈപ്പും ഗോള്‍ഡിനുണ്ട്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്റര്‍, ട്രെയ്ലര്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

സൈജു കുറുപ്പ്, മുരളി ഗോപി, ഇഷാ തല്‍വാര്‍, മല്ലിക സുകുമാരന്‍, സിദ്ദിഖ്, ലുക്മാന്‍ അവറാന്‍, ഷൈജു ശ്രീധര്‍, അന്നാ റെജി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം, തമിഴ്‌നാട്ടില്‍ റെക്കോഡ് വിതരണാവകാശ തുകയാണ് ഗോള്‍ഡിന് ലഭിച്ചത്. എസ്.എസ്. ഐ പ്രൊഡക്ഷന്‍സ് 1.25 കോടിക്കാണ് ഗോള്‍ഡിന്റെ വിതരണാവകാശം നേടിയത്. ഒരു മലയാള സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ ലഭിക്കുന്ന വിതരണാവകാശത്തില്‍ റെക്കോര്‍ഡ് തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

മുമ്പ് റിലീസ് ചെയ്ത പ്രേമം ഉണ്ടാക്കിയ ഇമ്പാക്റ്റ് ആണ് ഇതിന് പ്രധാന കാരണം. കേരളത്തിനൊപ്പം അല്ലെങ്കില്‍ കേരളത്തിനേക്കാള്‍ ജനപ്രീതി നേടിയിരുന്നു പ്രേമം തമിഴ്‌നാട്ടില്‍. ചിത്രം 275 ദിവസങ്ങള്‍ വരെ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ ചെന്നൈയില്‍ ഉണ്ടായിരുന്നു.

Content Highlight: Prithviraj about Alphonse Puthren and Gold movie

We use cookies to give you the best possible experience. Learn more