| Friday, 14th October 2022, 2:28 pm

കലക്കന്‍ സെഞ്ച്വറി കുറിച്ച് ഇന്ത്യന്‍ ബാറ്റര്‍; തലമുറയുടെ ഈ താരത്തെ മറന്നുകളഞ്ഞതില്‍ ബി.സി.സി.ഐ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബാറ്റര്‍ പൃഥ്വി ഷായുടെ അതിഗംഭീര പ്രകടനത്തില്‍ മതിമറന്ന് ആരാധകര്‍. സയ്യീദ് മുഷ്താഖ് അ
ലി ട്രോഫിയിലെ ഗ്രൂപ്പ് മത്സരത്തിലെ അസം ബൗളേഴ്‌സിനെ പൃഥ്വി ഷാ നിലം തൊടാതെ പറത്തുകയായിരുന്നു.

ടി-20യിലെ തന്റെ ആദ്യ സെഞ്ച്വറിയാണ് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഷാ കുറിച്ചത്. 46 പന്തില്‍ നിന്നായിരുന്നു ഷാ സെഞ്ച്വറി നേടിയത്.

മുംബൈയുടെ ഓപ്പണറായി ഇറങ്ങിയ ഷാ തുടക്കം മുതല്‍ തന്നെ അടിച്ചു കളിക്കുകയായിരുന്നു. ഷാ യുടെ ബാറ്റില്‍ നിന്നും 10 ഫോറും ആറ് സിക്‌സറും പിറന്നപ്പോള്‍ കാണികള്‍ക്കും ക്രിക്കറ്റ് ലോകം മുഴുവനും ഗംഭീരമായ അനുഭവമാണ് അത് സമ്മാനിച്ചത്.

ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കും ബി.സി.സി.ഐക്കുമുള്ള ഒരു നോട്ടീസ് കൊടുക്കലാണ് ഈ സെഞ്ച്വറിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്. ഐ.പി.എല്ലില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ നേരത്തെ തന്നെ ചില ഫാന്‍സ് വിമര്‍ശനമുയര്‍ത്തിയിരുന്നു.

ഇപ്പോള്‍ സെഞ്ച്വറിക്ക് പിന്നാലെ ഈ വിമര്‍ശനം കൂടുതല്‍ ശക്തമായിരിക്കുകയാണ്. പൃഥ്വി ഷായെ പോലെ ഒരു തലമുറയുടെ തന്നെ താരമായ ഒരു കളിക്കാരനെ അവഗണിച്ചതില്‍ ബി.സി.സി.ഐ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ചില കമന്റുകള്‍.

രോഹിത് ശര്‍മക്കും കെ.എല്‍.രാഹുലിനും പകരം പൃഥ്വി ഷായെ ആയിരുന്നു ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നതെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന സന്നാഹ മത്സരത്തില്‍ പ്രാദേശിക ടീമായ വെസ്റ്റേണ്‍ ഓസ്‌ട്രേലിയോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ സ്‌ക്വാഡിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. സെലക്ഷനിലെ പോരായ്മകളാണ് പലരും ചൂണ്ടിക്കാട്ടിയത്.

ഇപ്പോള്‍ ടീമില്‍ ഉള്‍പ്പെടാതിരുന്ന പല താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് മാച്ചുകളിലും മറ്റ് പരമ്പരകളിലും മികച്ച പ്രകടനം പുറത്തെടുക്കുന്നത് കൂടിയായതോടെ ബി.സി.സി.ഐക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്.

അതേസമയം മുംബൈയും അസമും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ 61 ബോളില്‍ 134 റണ്‍സെടുത്ത ഷായുടെ പിന്‍ബലത്തില്‍ കൂറ്റന്‍ സ്‌കോറാണ് മുംബൈ നേടിയത്. 20 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് മുംബൈ പോക്കറ്റിലാക്കിയത്.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോഹ് ലി, സൂര്യ കുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, യുസ് വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.

സ്റ്റാന്‍ഡ്‌ബൈ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി

Content Highlight: Prithvi Shaw scores his first century in T20 in SMAT and netizens turns to BCCI

We use cookies to give you the best possible experience. Learn more