| Saturday, 12th October 2024, 7:27 pm

'രാംലീലക്കിടെ സീതയെ തേടിപോയി വാനരന്മാര്‍'; ഹരിദ്വാര്‍ ജയിലിലെ തടവുകാര്‍ ഓടിരക്ഷപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രാംലീല അവതരിപ്പിക്കുന്നതിനിടെ വാനരന്മാരായി അഭിനയിച്ച തടവുകാര്‍ പൊലീസിന്റെ നിരീക്ഷണത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ടു. സംസ്ഥാനത്തെ ഹരിദ്വാര്‍ ജയിലിലാണ് സംഭവം. വെള്ളിയാഴ്ചയാണ് തടവുകാര്‍ ജയില്‍ ചാടിയത്.

രാംലീലയിലെ സീതയെ തേടി യാത്രതിരിക്കുന്ന വാനര കഥാപാത്രങ്ങളായിരുന്നു തടവുകാര്‍. കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ഉത്തരാഖണ്ഡ് റൂര്‍ക്കി സ്വദേശിയായ പങ്കജ്, തട്ടിക്കൊണ്ടുപോകല്‍ കേസിലെ വിചാരണ തടവുകാരനായ ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശി രാജ് കുമാര്‍ എന്നിവരാണ് ജയില്‍ ചാടിയത്.

റോഷ്നാബാദ് ജയിലില്‍ നിന്നാണ് തടവുകാര്‍ ഓടിരക്ഷപ്പെട്ടത്. രാംലീല അവതരിപ്പിക്കുന്നതിനിടെ തടവുകാര്‍ ഓടിപോകുന്നത് പൊലീസ് ഉദ്യോഗാസ്ഥര്‍ കണ്ടിരുന്നു. എന്നാല്‍ തടവുകാരുടെ നീക്കം അഭിനയമാണെന്ന് കരുതിയ ഉദ്യോഗസ്ഥര്‍ രാംലീല അവസാനിച്ചിട്ടും ഇരുവരെയും കാണാത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജയില്‍ ചാടിയ തടവുകാരെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ തിരച്ചില്‍ തുടരുകയാണെന്ന് ഹരിദ്വാര്‍ പൊലീസ് അറിയിച്ചു.

ജയില്‍ ചട്ടത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. തടവുകാര്‍ രക്ഷപ്പെട്ടതിന് പിന്നില്‍ ജയിലിനുള്ളിലെ സുരക്ഷാ വീഴ്ചയാണ് കാരണമെന്നാണ് വിമര്‍ശനം.

അതേസമയം പൊലീസിന്റെ വീഴ്ചയില്‍ വകുപ്പുതല മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് കാര്‍മേന്ദ്ര സിങ് പറഞ്ഞു.

നേരത്തെ കൊവിഡ് സമയത്ത് പരോള്‍ ലഭിച്ച് പുറത്തിറങ്ങിയ 500ലധികം തടവുകാര്‍ ജയിലില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് രാംലീലയെ മുന്‍നിര്‍ത്തി തടവുകാര്‍ ജയില്‍ ചാടിയത്.

Content Highlight: Prisoners of Haridwar Jail escaped

We use cookies to give you the best possible experience. Learn more