| Thursday, 24th October 2024, 10:42 pm

പ്രധാനമന്ത്രി ജുംല, രേവന്ത് റെഡ്ഡി ഹൗല; വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്‌ക്കെതിരെയും കടുത്ത വിമര്‍ശനമുന്നയിച്ച് ആര്‍.എസ്.പി നേതാവ് കെ.ടി രാമറാവു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ചാണ് കേന്ദ്ര സംസ്ഥാന-സര്‍ക്കാരുകള്‍ക്കെതിരായ നേതാവിന്റെ വിമര്‍ശനം.

അലഹബാദില്‍ ബി.ആര്‍.എസ് സംഘടിപ്പിച്ച കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് കര്‍ഷകര്‍ക്ക് വേണ്ടി താന്‍ ജയിലില്‍ പോവാന്‍ തയ്യാറാണെന്നും സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ലെന്നും കെ.ടി രാമറാവു പറഞ്ഞു.

കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വ്യത്യാസമില്ലെന്നും അമിത് ഷാ ഉള്‍പ്പെടെ ബി.ജെ.പി നേതാക്കള്‍ പറഞ്ഞ പല വാഗ്ദാനങ്ങളും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും നേതാവ് ചൂണ്ടിക്കാട്ടി.

അദിലാബാദ് നഗരത്തിലെ സിമന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്ലാന്റ് പുനരുജ്ജീവിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത കേന്ദ്ര മന്ത്രി അമിത് ഷാ അത് പാലിച്ചില്ലെന്നും നേതാവ് പറഞ്ഞു.

താന്‍ ആരെയും ഭയക്കുന്നില്ലെന്നും എത്ര വര്‍ഷം ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി ജയിലില്‍ കിടക്കുന്നതിന് തയ്യാറാണെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു.

‘ഒരു കാര്യം ഉറപ്പാണ്. ജയിലില്‍ പോകാനും ഞാന്‍ തയ്യാറാണ്. ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി ഒന്നോ രണ്ടോ വര്‍ഷം ജയിലില്‍ കിടക്കാന്‍ തയ്യാറാണ്. ആരെയും ഭയക്കുന്നില്ല,’ കെ.ടി. രാമറാവു പറഞ്ഞു.

പ്രധാനമന്ത്രി മോദിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വ്യാജമാണെന്നും ന്യൂദല്‍ഹിയിലുള്ളത് ജുംല പ്രധാനമന്ത്രിയും തെലങ്കാനയില്‍ ഹൗല മുഖ്യമന്ത്രിയുമുണ്ടെന്നും കെ.ടി രാമറാവു ആരോപിച്ചു.

വിവാഹസമയത്ത് ദമ്പതികള്‍ക്ക് സ്വര്‍ണവും 15000 രൂപ ധനസഹായവും തൊഴിലും വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് മുഖ്യമന്ത്രി വാഗ്ദാനങ്ങളൊന്നും നടപ്പിലാക്കിയില്ലെന്നും പറഞ്ഞു.

Content Highlight: Prime Minister Jumla, Revanth Reddy Howla; RSP leader with criticism

We use cookies to give you the best possible experience. Learn more