|

മതതീവ്രവാദം വളര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് വിദേശസഹായം ലഭിക്കുന്നത് തടയണമെന്ന് എം.പി രാജീവ് ചന്ദ്രശേഖര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തീവ്രനിലപാടുള്ള ഇസ്‌ലാമിക സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ ധനസഹായം പരിശോധിക്കണമെന്നും ഈ കാര്യത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 


ന്യൂദല്‍ഹി: ഇന്ത്യയില്‍ മതതീവ്രവാദം വളര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് വിദേശസഹായം ലഭിക്കുന്നത് തടയണമെന്ന് രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍.

ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചു. തീവ്രനിലപാടുള്ള ഇസ്‌ലാമിക സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ ധനസഹായം പരിശോധിക്കണമെന്നും ഈ കാര്യത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സൗദി മോഡല്‍ അതിതീവ്ര ഇസ്‌ലാം നിലപാടുകള്‍ ഇന്ത്യയില്‍ വളര്‍ന്നു വരികയാണ്. കാശ്മിരിലെ വിഷയങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. വിദേശ സഹായ നിയന്ത്രണ നിയമം ഉപയോഗപ്പെടുത്തി ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നടക്കുന്ന സൗദി മോഡല്‍ ഇസ്‌ലാമിന്റെ വ്യാപനം ഇതിലൂടെ തടയാന്‍ സാധിക്കുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്‌കൂള്‍, അനാഥാലയങ്ങള്‍, മദ്രസകള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ മുന്ന് വര്‍ഷത്തിനള്ളില്‍ 134 കോടി രൂപയാണ് തീവ്രനിലപാടുള്ള സംഘടനകള്‍ക്ക് ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്നും രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാജ്യത്തിനു അകത്തും പുറത്തുമുള്ള മുസ്‌ലിം സംഘടകള്‍ ഈ പണം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ഇതില്‍ 36.5 കോടി രൂപ കര്‍ണാടകയിലെ ഷിമോഗ മദീനത് ഉള്‍-ഉലൂം എജ്യുക്കേഷണല്‍ ട്രസ്റ്റ്, റാബിയ ഭസ്‌റി റഹ്മ്ത്-ഉള്ള-ഹി-അലാഹിയ ചാരിറ്റബിള്‍ ട്രസ്റ്റ്, സാദിയ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ സ്വീകരിച്ചിട്ടുണ്ട്.

എന്നാല്‍ ഇതില്‍ 36.5 കോടി രൂപ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ എന്ന സംഘടനക്ക് മാത്രമായി ലഭിച്ചിട്ടുണ്ട്. ഹമാസുമായും മറ്റു തീവ്രസംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിതമായ സംഘടനയാണിതെന്നും അദ്ദേഹം കത്തില്‍ ആരോപിച്ചിട്ടുണ്ട്.

Video Stories