| Monday, 8th May 2023, 9:52 am

താനൂര്‍ ബോട്ടപകടം; അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലെ താനൂരിലെ ബോട്ടപകടത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. കരളത്തിലെ മലപ്പുറത്ത് നടന്ന ബോട്ടപകടം ഞെട്ടിക്കുന്നതും ദുഖകരവുമാണെന്നും സംഭവത്തില്‍ അനുശോചനമറിയിക്കുന്നതായും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

‘കേരളത്തിലെ മലപ്പുറത്ത് നടന്ന ബോട്ടപകടം ഞെട്ടിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവര്‍ എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ച് വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു’, ദ്രൗപതി മുര്‍മു ട്വീറ്റ് ചെയ്തു.

അപകടത്തില്‍ വേദനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസും ട്വീറ്റ് ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Pained by the loss of lives due to the boat mishap in Malappuram, Kerala. Condolences to the bereaved families. An ex-gratia of Rs. 2 lakh from PMNRF would be provided to the next of kin of each deceased: PM @narendramodi

— PMO India (@PMOIndia) May 7, 2023

‘മലപ്പുറത്തെ അപകടത്തില്‍ നിരവധിപേരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ വേദനയുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബത്തിന് അനുശോചനമറിയിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷം രൂപ നല്‍കും’, പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു.

‘മലപ്പുറത്ത് ഹൗസ് ബോട്ട് മറിഞ്ഞെന്ന വാര്‍ത്ത കേട്ട് ഞെട്ടി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരെയും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവര്‍ത്തനങ്ങളില്‍ അധികൃതരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു’ രാഹുല്‍ ട്വീറ്റ് ചെയ്തു.

അതേസമയം താനൂരിലെ ബോട്ടപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും പരമാവധി ആളുകളെ രക്ഷപ്പെടുത്താന്‍ വേണ്ട ശ്രമങ്ങളെല്ലാം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച അപകടം നടന്ന താനൂര്‍ സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അപകടസ്ഥലത്ത് എത്തും. തിങ്കളാഴ്ച നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും അപകടത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു.

താനൂര്‍ ബോട്ടപകടത്തില്‍ ഇതുവരെ ഏഴ് കുട്ടികളും 3 സ്ത്രീകളുമടക്കം 22 മരണമാണ് സ്ഥിരീകരിച്ചത്. ബോട്ട് മുങ്ങിയ സ്ഥലത്ത് എന്‍.ഡി.ആര്‍.എഫും ഫയര്‍ഫോഴ്സും തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. രാവിലെ വെളിച്ചം വീണതോടെയാണ് 21 അംഗ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. വെള്ളം തെളിഞ്ഞ് തുടങ്ങിയത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതീക്ഷ നല്‍കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

Content highlight:  President Draupathi murmu and PM Narendra Modi express condolence to the tanur boat accident

We use cookies to give you the best possible experience. Learn more