| Monday, 7th April 2025, 4:59 pm

വൈക്കം മുഹമ്മദ് ബഷീറുമായും എസ്.കെ. പൊറ്റക്കാടുമായും മികച്ച സൗഹൃദം സൂക്ഷിച്ച നടനായിരുന്നു അദ്ദേഹം: പ്രേം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് പ്രേം കുമാര്‍. സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങിയ പ്രേം കുമാര്‍ നായകനായും സഹനടനായും പ്രേക്ഷകശ്രദ്ധ നേടി. നിലവില്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായ പ്രേം കുമാര്‍ മുമ്പ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ മാമുക്കോയയെക്കുറിച്ച് സംസാരിക്കുകയാണ് പ്രേം കുമാര്‍.

തനി നാട്ടിന്‍പുറത്തുകാരനാണ് മാമുക്കോയയെന്ന് പ്രേം കുമാര്‍ പറഞ്ഞു. കോഴിക്കോടിനെ തന്റെ ഹൃദയത്തിലേറ്റിയ നടനാണ് മാമുക്കോയയെന്നും അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് അതെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുടെ താരപരിവേഷത്തിലൊന്നും അഭിരമിക്കാത്തയാളായിരുന്നു അദ്ദേഹമെന്നും പ്രേം കുമാര്‍ പറഞ്ഞു.

കോഴിക്കോടിന്റെ സൗന്ദര്യം, സംഗീതം, നാടകം, ഫുട്‌ബോള്‍, സാഹിത്യം തുടങ്ങിയവയുടെ ഉത്പന്നമാണ് മാമുക്കോയയെന്നും പ്രേം കുമാര്‍ പറഞ്ഞു. മലയാള സാഹിത്യത്തിന്റെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവുമടുത്ത സുഹൃത്തും സന്തത സഹചാരിയുമായിരുന്നു മാമുക്കോയയെന്നും പ്രേം കുമാര്‍ പറയുന്നു.

ലോകം കണ്ട സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാടുമായും അടുത്ത സൗഹൃദം മാമുക്കോയ കാത്തുസൂക്ഷിച്ചിരുന്നെന്നും പ്രേം കുമാര്‍ പറഞ്ഞു. ബാബുരാജ്, കോഴിക്കോട് അബ്ദുള്‍ ഖാദര്‍ എന്നിവരുമായുള്ള സൗഹൃദവും സഹവാസവും കൊണ്ട് മാമുക്കോയ നേടിയെടുത്ത ലോകപരിചയം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയിരുന്നെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു പ്രേം കുമാര്‍.

‘സിനിമയുടെ താരപരിവേഷത്തില്‍ ഒട്ടും അഭിരമിക്കാത്ത, പണത്തിലും പ്രശസ്തിയിലും മയങ്ങാത്ത ഒരു നാട്ടിന്‍പുറത്തുകാരനായി ജീവിച്ചയാളാണ് മാമുക്കോയ. കോഴിക്കോടിന്റെ തനത് സംസ്‌കാരം അദ്ദേഹം നെഞ്ചിലേറ്റിയിരുന്നു. കോഴിക്കോടിന്റെ സൗന്ദര്യം, സംഗീതം, നാടകം, ഫുട്‌ബോള്‍ എന്നിവയുടെ ഒരു ഉത്പന്നമായിരുന്നു അദ്ദേഹം.

മലയാള സാഹിത്യത്തിന്റെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറുമായി വളരെയടുത്ത സൗഹൃദമായിരുന്നു മാമുക്കോയയുടേത്. ബഷീറിന്റെ സന്തത സഹചാരിയായിരുന്നു അദ്ദേഹം. അതുപോലെ ലോകം കണ്ട സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാടുമായു നല്ല സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു. ബാബുരാജ്, കോഴിക്കോട് അബ്ദുള്‍ ഖാദര്‍ എന്നിവരുമായുള്ള സൗഹൃദത്തിലൂടെ വലിയ ലോകപരിചയം മാമുക്കോയ നേടിയെടുത്തിരുന്നു,’ പ്രേം കുമാര്‍ പറഞ്ഞു.

Content Highlight: Prem Kumar about the world knowledge of Mamukkoya

We use cookies to give you the best possible experience. Learn more