| Tuesday, 1st August 2023, 12:54 pm

ആയുര്‍വേദ ചികിത്സയിലായിരുന്നു; സ്ഥലത്തുണ്ടായിരുന്നില്ല; പ്രതികരണം ചെയര്‍മാന്റെ വിശദീകരണത്തിന് ശേഷം: പ്രേം കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംസ്ഥാന ചലചിത്ര പുരസ്‌കാരത്തിനെതിരെ വന്നിരിക്കുന്ന ആരോപണം ഗുരുതരമാണെന്ന് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍. ആരോപണങ്ങളെക്കുറിച്ച് ചെയര്‍മാന്‍ രഞ്ജിത് വിശദീകരിക്കട്ടേയെന്നും അതിന് ശേഷം താന്‍ പ്രതികരിക്കാമെന്നും അദ്ദേഹം മൂവീ വേള്‍ഡ് മീഡിയയോട് പറഞ്ഞു. അവാര്‍ഡ് നിര്‍ണയ സമയത്ത് താനുണ്ടായിരുന്നില്ലെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘ജൂറിയുടെ സ്‌ക്രീനിങ്ങും ആദ്യത്തെ മീറ്റിങ്ങും കഴിഞ്ഞതിന് ശേഷം രണ്ടാഴ്ചക്കാലം ശാന്തിഗിരി ആശുപത്രിയില്‍ ആയുര്‍വേദ ചികിത്സയിലായിരുന്നു ഞാന്‍. ആ സമയത്ത് അവിടെയുണ്ടായിരുന്നില്ല. അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേ ദിവസമാണ് ഞാന്‍ വരുന്നത്. മാധ്യമങ്ങളിലൂടെ കാര്യങ്ങള്‍ കേള്‍ക്കുന്നുണ്ട്. വളരെ നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ് കേള്‍ക്കുന്നത്.

സംഭവത്തെക്കുറിച്ച് ചെയര്‍മാന്‍ വിശദീകരിക്കട്ടെ. എന്നിട്ട് ഞാന്‍ പറയാം. വന്നിരിക്കുന്ന ആരോപണം ഗുരുതരമാണ്. ആദ്യം ഈ പറയുന്നവര്‍ പ്രതികരിക്കട്ടേ. എന്നിട്ട് നമ്മള്‍ അറിഞ്ഞ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം.

സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ രംഗത്തുള്ള പുരസ്‌കാരത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് കേള്‍ക്കുന്നത്. വിവാദങ്ങള്‍ എല്ലായ്‌പ്പോഴും സ്വാഭാവികമായി ഉണ്ടാകാറുണ്ട്. വിവാദങ്ങളില്‍ മുങ്ങി അവാര്‍ഡിന്റെ തിളക്കം കുറയാന്‍ പാടില്ല. സംസ്ഥാനത്ത് നിന്ന് കലാകാരന്മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണിത്. വിവാദങ്ങള്‍ വരുന്നത് നിര്‍ഭാഗ്യമാണ്. ആരോപണം വന്നതില്‍ വിഷമമുണ്ട്,’ പ്രേം കുമാര്‍ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് സംവിധായകന്‍ വിനയന്‍ ആരോപിച്ചിരുന്നു. അതേസമയം രഞ്ജിത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാനാണ് വിനയന്റെ തീരുമാനം. തെളിവുകളുള്‍പ്പെടെ പരാതി കൈമാറും. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് വിനയന്റെ തീരുമാനം.

അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയന്‍ ആദ്യം രംഗത്തെത്തിയത്. അക്കാദമി ചെയര്‍മാന്‍ നിരന്തരമായി ഇടപെടല്‍ നടത്തുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം സാംസ്‌കാരിക വകുപ്പ് മന്ത്രിയെ അറിയിക്കുവാനായി മന്ത്രിയുടെ പി.എസിനെ തന്നെ വിളിച്ചു പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് വിനയന്‍ പറഞ്ഞു.

ഈ ജൂറി അംഗത്തോട് പത്തൊന്‍പതാം നൂറ്റാണ്ട് ചവറു പടമാണെന്നും സെലക്ഷനില്‍ നിന്ന് ഒഴിവാക്കാമായിരുന്നെന്നും അവാര്‍ഡ് നിര്‍ണയം നടക്കുന്ന വേളയില്‍ രഞ്ജിത്ത് പറഞ്ഞെന്നും
സംഗീതത്തിനും ഡബ്ബിങ്ങിനുമായി മൂന്ന് അവാര്‍ഡ് ചിത്രത്തിന് കൊടുക്കാന്‍ തീരുമാനിച്ചത് അറിഞ്ഞപ്പോള്‍ രഞ്ജിത്ത് കലിപൂണ്ടുവെന്നും വിനയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പിന്നാലെ ജൂറി അംഗമായിരുന്ന നേമം പുഷ്പരാജിന്റെ ഓഡിയോ റെക്കോഡും വിനയന്‍ പോസ്റ്റ് ചെയ്തിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ രഞ്ജിത്തിന് അര്‍ഹതയില്ലെന്നും അവാര്‍ഡ് നിര്‍ണയത്തില്‍ അനധികൃതമായി ഇടപെട്ടിട്ടുണ്ടെന്നുമാണ് പുറത്തുവിട്ട ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്.വിഷയത്തില്‍ പ്രതികരിക്കാന്‍ രഞ്ജിത്ത് ഇതുവരെ തയാറായിട്ടില്ല.

CONTENT HIGHLIGHTS: PREM KUMAR ABOUT AWARD CONTROVERSY

We use cookies to give you the best possible experience. Learn more