| Tuesday, 10th March 2020, 3:27 pm

'അസ്വസ്ഥതകള്‍ മനസിലാക്കാം, പക്ഷേ ഈ തീരുമാനം അവസരവാദമാണ്'; ബി.ജെ.പിയില്‍ ചേരാനുള്ള സിന്ധ്യയുടെ നീക്കത്തെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനത്തിലേക്ക് എത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത ഭൂഷന്‍. സിന്ധ്യയുടെ കോണ്‍ഗ്രസുമായുള്ള അസ്വസ്ഥതകള്‍ മനസിലാക്കുന്നെന്നും എന്നാല്‍ ബി.ജെ.പിയില്‍ ചേരാനുള്ള നീക്കം അവസരവാദമാണെന്നുമാണ് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്.

‘കോണ്‍ഗ്രസ് പാര്‍ട്ടിയുമായും അതിന്റെ നേതൃത്വവുമായുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ അസ്വസ്ഥതകള്‍ ഞാന്‍ മനസിലാക്കുന്നു. പക്ഷേ, ബി.ജെ.പിയില്‍ ചേരാനുള്ള നീക്കം തനി അവസരവാദവും അനീതിയുമാണ്. വല്ലാതെ ഞെട്ടിക്കുന്നു’, പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് ഇങ്ങനെ.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും രംഗത്തെത്തി. ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് ജനങ്ങളോട് വിശ്വാസ വഞ്ചന കാണിക്കുന്നതിന് തുല്യമെന്നാണ് അശോക് ഗെഹ് ലോട്ട് വിമര്‍ശിച്ചത്.

‘രാഷ്ട്രം ഇത്രയും വലിയൊരു പ്രതിസന്ധിയെ നേരിടുന്ന സമയത്ത് സിന്ധ്യ ബി.ജെ.പിയുമായി കൈകോര്‍ത്തത് ഒരു നേതാവിന്റെ വ്യക്തി താത്പര്യം സംരംക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ്. പ്രധാനമായും ബി.ജെ.പി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും ജനാധിപത്യ സ്ഥാപനങ്ങളും സാമൂഹിക ഘടനയും നീതിന്യായ വ്യവസ്ഥയും തകര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത്,’ ഗെഹ്‌ലോട്ട്ട്വീറ്റ് ചെയ്തു.

വോട്ടു ചെയ്ത ജനങ്ങളോട് സിന്ധ്യ വിശ്വാസവഞ്ചന കാണിച്ചെന്നും അധികാരം മാത്രമാണ് അവരുടെ ചിന്തയെന്നും ഗെഹ്ലോട്ട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more