| Friday, 13th December 2019, 10:03 am

'അവര്‍ നോ പറഞ്ഞുകഴിഞ്ഞു, ഇനി മറ്റുള്ളവര്‍ക്കുള്ള സമയമാണ്'; പൗരത്വ ഭേദഗതി ബില്ലിനെതിരെ നിലപാടെടുത്ത മുഖ്യമന്ത്രിമാരെക്കുറിച്ച് പ്രശാന്ത് കിഷോര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ നിലപാടെടുത്ത മുഖ്യമന്ത്രിമാരെ അഭിനന്ദിച്ച് ജെ.ഡി.യു നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. മറ്റുള്ളവര്‍ക്ക് അവരുടെ നിലപാട് വ്യക്തമാക്കാനുള്ള സമയമാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുണ്ടെന്നും അവരാണ് ഇനി ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ്, കേരളം, ബംഗാള്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പൗരത്വ ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ നിലപാടെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘പാര്‍ലമെന്റില്‍ ഭൂരിപക്ഷം വിജയിച്ചു. ഇനി ജുഡീഷ്യറിക്കും അപ്പുറം ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഈ നിയമങ്ങള്‍ നടപ്പാക്കേണ്ടിവരുന്ന സംസ്ഥാനങ്ങളിലെ 16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്നു മുഖ്യമന്ത്രിമാര്‍ (പഞ്ചാബ്/കേരളം/ബംഗാള്‍) പൗരത്വ ഭേദഗതി ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ നോ പറഞ്ഞുകഴിഞ്ഞു. മറ്റുള്ളവര്‍ക്കു നിലപാട് വ്യക്തമാക്കാനുള്ള സമയമാണിത്.’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെയാണ് കേരളത്തില്‍ പൗരത്വ ബില്‍ നടപ്പിലാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടെടുത്തത്. ബില്‍ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാര്‍ താത്പര്യമാണ് ഈ ഭേദഗതി ബില്ലിന് അടിസ്ഥാനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൂടാതെ ഭരണഘടനയിലെ പൗരത്വം സംബന്ധിച്ച അനുഛേദങ്ങളും മൗലിക അവകാശങ്ങളുമെല്ലാം ലംഘിക്കപ്പെടുകയാണെന്നും പിണറായി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more