| Saturday, 27th March 2021, 10:36 pm

'നുണേന്ദ്ര മോദി'; മുതല പിടുത്തം മുതല്‍ ബംഗ്ലാദേശ് സ്വാതന്ത്ര സമരം വരെ നീണ്ട മോദിയുടെ 'നുണ പട്ടിക' വിവരിച്ച് പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്തുവെന്ന അവകാശവാദത്തെ വീണ്ടും പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. നുണേന്ദ്ര മോദി എന്നാണ് പ്രശാന്ത് ഭൂഷണ്‍ മോദിയെ വിളിച്ചിരിക്കുന്നത്.

‘Lie’ndra Modi’ എന്ന ക്യാപ്ഷനോടെയുള്ള, മോദിയുടെ അവകാശവാദങ്ങള്‍ വിശദീകരിക്കുന്ന ഒരു പട്ടികയാണ് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. മുതലയുമായി യുദ്ധം ചെയ്തുവെന്ന കഥ മുതല്‍ ഏറ്റവുമൊടുവിലെ ബംഗ്ലാദേശ് വിമോചനത്തിനായി ജയിലില്‍ കിടന്നുവെന്ന അവകാശവാദം വരെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

‘ Lie’ndra Modi,

മുതലയുമായി യുദ്ധം ചെയ്തു, റെയില്‍ വേ സ്റ്റഷനില്‍ ചായ വിറ്റു

കാട്ടില്‍ കഴിഞ്ഞു

ഹിമാലയത്തില്‍ യോഗ ചെയ്തു

1988ല്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചു

1980 കളില്‍ ഇ മെയില്‍ ഉപയോഗിച്ചു

ആഗോള രാഷ്ട്രീയ മീമാംസയില്‍ ബിരുദം

അഴുക്കു ചാലിലെ വിഷവാതകങ്ങള്‍ ഉപയോഗിച്ച് ചായ ഉണ്ടാക്കിയെന്ന വാദം

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി….

ഇതൊന്നും വിശ്വസിക്കാത്തവര്‍ക്ക് പാകിസ്താനില്‍ പോകാം,’ പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.

നേരത്തെയും ബംഗ്ലാദേശ് വിഷയത്തില്‍ മോദിയെ പരിഹസിച്ച് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യസമരത്തിന് പങ്കെടുത്ത് അഞ്ച് വയസ്സുകാരന്‍ ബാല മോദി ജയിലില്‍ പോയതുപോലെ തന്നെ ആവും ഇതല്ലേ എന്നാണ് ഭൂഷണ്‍ പരിഹസിച്ചത്.

ബംഗ്ലാദേശിന്റെ വിമോചനത്തിന് പാകിസ്താനുമായി നമ്മുടെ സര്‍ക്കാര്‍ യുദ്ധത്തിന് പോയപ്പോള്‍ ബംഗ്ലാദേശിന്റെ വിമോചനത്തെ പിന്തുണച്ചതിന് മോദിജിയെ ഇന്ത്യയില്‍ ജയിലിലടച്ചു!

സ്വാതന്ത്ര്യസമരത്തില്‍ 5 വയസുകാരനായ ബാലമോദി ജയിലില്‍ പോയത് പോലെ, ഗുജറാത്ത് യൂണിവേഴ്സിറ്റിയില്‍ നിന്ന് ‘പൊളിറ്റിക്കല്‍ സയന്‍സില്‍ ‘ എം.എ. എടുത്ത പോലെ! കള്ളം പറയുന്നതിനൊക്കെ ഒരു പരിധിയില്ലേ എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ചോദിച്ചത്.

ബംഗ്ലാദേശിലെ സ്വാതന്ത്ര്യപോരാട്ടം തന്റെ ജീവിതയാത്രയിലെ പ്രധാനപ്പെട്ട നിമിഷമാണെന്നായിരുന്നു നരേന്ദ്രമോദി പറഞ്ഞത്.
സ്വാതന്ത്ര്യത്തിനായുള്ള ബംഗ്ലാദേശിന്റെ ഈ സത്യാഗ്രഹത്തിനിടെ ജയിലില്‍ പോകാന്‍ പോലും തനിക്ക് അവസരം ലഭിച്ചെന്നും മോദി പറഞ്ഞു.

‘ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമരം എന്റെ യാത്രയിലെ ഒരു സുപ്രധാന നിമിഷമായിരുന്നു … ഞാനും എന്റെ സഹപ്രവര്‍ത്തകരും ഇന്ത്യയില്‍ ഒരു സത്യാഗ്രഹം നടത്തിയിരുന്നു … എന്റെ ഇരുപതുകളുടെ തുടക്കത്തിലായിരുന്നു ഞാന്‍ അന്ന്. സ്വാതന്ത്ര്യത്തിനായുള്ള ബംഗ്ലാദേശിന്റെ ഈ സത്യാഗ്രഹത്തിനിടെ ജയിലില്‍ പോകാന്‍ പോലും എനിക്ക് അവസരം ലഭിച്ചു, ‘ എന്നും മോദി നേരത്തെ അവകാശപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prashant Bhushan mocks Modi over bengladesh freedom fight, and calls lie’ndra modi

We use cookies to give you the best possible experience. Learn more