| Wednesday, 23rd June 2021, 10:40 am

ചെറുപഴത്തിനൊപ്പം ജാനുവിനുള്ള പണം, പഴമെടുക്കാന്‍ നോക്കിയ സെക്രട്ടറിയെ പൂജ കഴിപ്പിച്ചതെന്ന് പറഞ്ഞ് വിലക്കി; എത്ര പണം ചോദിച്ചാലും തരാന്‍ സുരേന്ദ്രന്‍ തയ്യാറായിരുന്നുവെന്ന് പ്രസീത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത അഴീക്കോട്. എത്ര പണം ചോദിച്ചാലും തരാന്‍ സുരേന്ദ്രന്‍ തയ്യാറായിരുന്നുവെന്ന് പ്രസീത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കെ.സുരേന്ദ്രനുമായുള്ള പുറത്തുവന്ന പുതിയ ഫോണ്‍ സംഭാഷണങ്ങള്‍ തന്റേത് തന്നെയാണെന്നും പ്രസീത സ്ഥിരീകരിച്ചു.

ബി.ജെ.പി. വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ തങ്ങള്‍ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോര്‍ട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിട്ടുണ്ടായിരുന്നു.

‘പ്രശാന്ത് മലയവയല്‍ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതില്‍ മുകളില്‍ ചെറുപഴവും മറ്റുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്. സ്ഥാനാര്‍ത്ഥിക്ക് കൊടുക്കാനാണെന്നാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. അതില്‍ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണ് പറഞ്ഞത്,’ പ്രസീത പറഞ്ഞു.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ സി.കെ.ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറഞ്ഞു. തന്റെ വെളിപ്പെടുത്തലിന് പിന്നില്‍ മറ്റൊരു കക്ഷികള്‍ക്കും പങ്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ജാനുവിന് പണം നല്‍കിയത് ആര്‍.എസ്.എസ്. അറിവോടെയാണെന്ന് സുരേന്ദ്രന്‍ പറയുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തായി. സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. മാര്‍ച്ച് 25 നാണ് സുരേന്ദ്രന്‍ പ്രസീതയെ വിളിച്ചത്.

സി.കെ. ജാനുവിന് ബി.ജെ.പി. 25 ലക്ഷം രൂപ കൂടി നല്‍കിയെന്ന് പ്രസീത പറഞ്ഞിരുന്നു.

’25 ലക്ഷം നല്‍കുന്ന കാര്യം കെ. സുരേന്ദ്രന്‍ എന്നോട് പറഞ്ഞിരുന്നു. എവിടെ വെച്ച് ആരു പണം കൈമാറി എന്ന് അറിയാമെങ്കിലും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. അന്വേഷണത്തെ ബാധിക്കുന്നതിനാലാണ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താത്തത്,’ പ്രസീത പറഞ്ഞു.

അതേസമയം കെ. സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് സി.കെ. ജാനുവിനെയും പ്രതിയാക്കിയാണ് കേസെടുത്തത്.

സി.കെ. ജാനുവിനെ എന്‍.ഡി.എയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസിനാസ്പദമായ പരാതി. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസായിരുന്നു പരാതി നല്‍കിയിരുന്നത്.

എന്‍.ഡി.എയില്‍ തിരിച്ചെത്തുന്നതിനായി സി.കെ. ജാനുവിന് സുരേന്ദ്രന്‍ പണം നല്‍കിയെന്ന് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയതോടെയാണ് വിഷയത്തിലെ വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. 10 കോടി രൂപയാണ് സി.കെ. ജാനു ചോദിച്ചതെന്നും ഇതിന്റെ ആദ്യ ഗഡുവായിട്ടാണു പത്ത് ലക്ഷം രൂപ നല്‍കിയതെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു.

കെ. സുരേന്ദ്രന്‍ പ്രസീതയോടും, അദ്ദേഹത്തിന്റെ സെക്രട്ടറി സി.കെ. ജാനുവിനോടും സംസാരിച്ചെന്ന് കരുതപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Praseetha Azheekkod K Surendran BJP Electiomn Bond CK Janu

We use cookies to give you the best possible experience. Learn more