| Wednesday, 24th February 2021, 5:42 pm

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ധൈര്യപ്പെട്ടയാള്‍ സ്ത്രീകളെ എങ്ങനെ മാനിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ; പ്രശാന്തിനെതിരെ നടപടിയുണ്ടാകുമെന്ന് മേഴ്സിക്കുട്ടിയമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്രോളര്‍ കരാറില്‍ ഒപ്പുവെച്ചത് ഗൂഢാലോചനയാണെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.എന്‍.സി.) മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്തിനെ ലക്ഷ്യമിട്ടാണ് മന്ത്രിയുടെ വിമര്‍ശനം.

പ്രശാന്തിനെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും മന്ത്രി നല്‍കി.

‘തെരഞ്ഞൈടുപ്പ് കാലത്ത് ഇത്തരത്തില്‍ ട്രോളര്‍ ഉണ്ടാക്കി നല്‍കാന്‍ കരാറുണ്ടാക്കി എന്ന് പറയുന്നത് കേരളത്തിലെ അരി ആഹാരം കഴിക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ല. അത്തരമൊരു നിലപാട് സ്വീകരിച്ച ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും’, മന്ത്രി പറഞ്ഞു.

സര്‍ക്കാറിന്റെ നയം വ്യക്തമായിരിക്കെ അതിനെ അട്ടിമറിക്കാന്‍ വിവാദമുണ്ടാക്കാനായി ആസൂത്രിതമായിട്ടാണ് ധാരണാ പത്രം ഒപ്പുവെച്ചത്. പ്രതിപക്ഷ നേതാവിന് ഇതില്‍ പങ്കാളിത്തമുണ്ടെന്ന് ഇപ്പോള്‍ പറയുന്നില്ല. എന്തായാലും ഇതിന് പിന്നില്‍ ഒരു ഗൂഢാലോചന ഉണ്ടായിട്ടുണ്ട് എന്നതില്‍ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.

ഇത്തരത്തില്‍ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ധൈര്യപ്പെട്ടയാള്‍ സ്ത്രീകളെ എങ്ങനെ മാനിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പ്രശാന്തിന്റെ സംസ്‌കാരമാണ് മാധ്യമപ്രവര്‍ത്തകയോടുള്ള പെരുമാറ്റത്തില്‍ കണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Prasanth Nair Mercykutty Amma Troller Deal

We use cookies to give you the best possible experience. Learn more