| Friday, 16th February 2024, 4:01 pm

ഇന്റര്‍വ്യൂവിന് പിന്നില്‍ ഫ്‌ളക്‌സ് വെക്കാത്തതില്‍ മമ്മൂക്ക ദേഷ്യപ്പെട്ടു; അതോടെ എന്റെ കയ്യില്‍ നിന്നും പോയി: പ്രശാന്ത് കാഞ്ഞിരമറ്റം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ ഷോകളിലെ അവതാരകനായി മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് പ്രശാന്ത് കാഞ്ഞിരമറ്റം. ജഗതി ശ്രീകുമാറിന്റെ ശബ്ദം അനുകരിച്ചു കൊണ്ട് മിമിക്രി രംഗത്ത് തന്റേതായ ഒരിടമുണ്ടാക്കിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ആട് ഒരു ഭീകരജീവിയാണ്, ഒരു യമണ്ടന്‍ പ്രേമകഥ, അലമാര ഉള്‍പ്പെടെയുള്ള നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് പ്രശാന്ത്.

‘ഞാന്‍ മമ്മൂക്കയുടെ അടുത്ത് ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ പ്രിപ്പേര്‍ ചെയ്താണ് പോകാറുള്ളത്. കാരണം അദ്ദേഹത്തെ പോലെയുള്ള ഒരാളുടെ സമയത്തെ നമ്മള്‍ ഒരിക്കലും വില കുറച്ച് കാണാന്‍ പാടില്ല. അദ്ദേഹം ഒരു അഞ്ചോ പത്തോ മിനിട്ട് ഇന്റര്‍വ്യൂ ചെയ്യാന്‍ സമയം തന്നാല്‍ ആ സമയം നമ്മള്‍ നന്നായി ഉപയോഗപെടുത്തണം.

വെറുതെ ബ ബ്ബ ബ്ബ അടിച്ച് സമയം കളയാന്‍ പോകരുത്. പക്ഷേ ഒരുതവണ പ്രിപ്പേര്‍ ചെയ്ത് പോയിട്ട് വെറുതെയായിട്ടുണ്ട്. അന്ന് രാജാധിരാജ എന്ന സിനിമയുടെ ഇന്റര്‍വ്യൂവിന് പോയതായിരുന്നു. അവിടെ കേരളത്തിലെ പ്രമുഖകരായ എല്ലാ ചാനലുകളും വന്നിട്ടുണ്ടായിരുന്നു. കൂടെ ഞങ്ങളുടെ ചാനലുമുണ്ട്. അതായത് മമ്മൂക്ക ചെയര്‍മാനായ കൈരളിയുമുണ്ട്.

അവിടെ ചെന്നപ്പോള്‍ എല്ലാവരും ഇന്റര്‍വ്യൂ എടുക്കുകയാണ്. ഓരോ ചാനലുകാരും മമ്മൂക്കയുടെ ഫ്ളക്സൊക്കെ പിന്നില്‍ വെച്ചാണ് ഇന്റര്‍വ്യുയെടുക്കുന്നത്. അതിനായി എല്ലാവരും അവരവരുടെ പ്രോപ്പര്‍ട്ടികള്‍ അവിടേക്ക് കൊണ്ടു വന്നിട്ടുണ്ട്. രാജാധിരാജയുടെ ഫ്ളക്സൊക്കെയാണ് ഇന്റര്‍വ്യൂവിന്റെ സമയത്ത് മമ്മൂക്കയുടെ പിന്നില്‍ വെച്ചത്.

കൈരളി ടി.വി. മാത്രം സാധാരണ എന്തോ കര്‍ട്ടനോ മറ്റോയിട്ടാണ് ചെയ്തത്. മമ്മൂക്കക്ക് പെട്ടെന്ന് അത് ഫീല്‍ ചെയ്തു. മമ്മൂക്ക തന്നെ ചെയര്‍മാനായ ചാനലുകാര്‍ മമ്മൂക്കയുടെ ഫ്ളക്സ് വെക്കാതെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നത് കണ്ട് അദ്ദേഹത്തിന് പെട്ടെന്ന് ദേഷ്യം വന്നു. നന്നായി ദേഷ്യപ്പെട്ടു. അപ്പോഴേക്കും ഞാന്‍ ഇന്റര്‍വ്യൂവിന് വേണ്ടി പ്ലാന്‍ ചെയ്തതൊക്കെ കയ്യില്‍ നിന്നും പോയി,’ പ്രശാന്ത് കാഞ്ഞിരമറ്റം പറഞ്ഞു.


Content Highlight: Prasanth Kanjiramattom talks about Mammootty got angry during an interview

We use cookies to give you the best possible experience. Learn more