| Saturday, 8th May 2021, 6:33 pm

സര്‍ക്കാര്‍ നമ്മളെ തോല്‍പ്പിച്ചു; ഓക്‌സിജന്‍ വിതരണം നിരീക്ഷിക്കാന്‍ ദൗത്യസംഘത്തെ നിയോഗിച്ച സുപ്രീംകോടതിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ വിതരണം നിരീക്ഷിക്കുന്നതിനായി ദൗത്യ സംഘത്തെ നിയോഗിച്ച സുപ്രീംകോടതിയെ അഭിനന്ദിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളെ തോല്‍പ്പിച്ചതാണെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

‘രാജ്യത്തുടനീളം ഓക്‌സിജനും മരുന്നുകളും വാക്‌സിനുകളും എത്തിക്കാനും കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് ശാസ്ത്രീയവും യുക്തിസഹവുമായ അടിസ്ഥാനത്തില്‍ പഠിക്കാനും ദൗത്യസംഘത്തെ നിയോഗിച്ച സുപ്രീംകോടതിയ്ക്ക് അഭിനന്ദനങ്ങള്‍. സര്‍ക്കാര്‍ ഞങ്ങളെ തോല്‍പ്പിച്ചു’, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

12 അംഗ ടാസ്‌ക് ഫോഴ്‌സിനെയാണ് സുപ്രീംകോടതി രൂപീകരിച്ചിരിക്കുന്നത്.

ഡോ. ഭാബതോഷ് ബിശ്വാസ് (മുന്‍ പശ്ചിമ ബംഗാള്‍ ഹെല്‍ത്ത് സയന്‍സ് വി.സി), ഡോ. ദേവേന്ദര്‍ സിംഗ് റാണ (ചെയര്‍പേഴ്‌സണ്‍, ശ്രീഗംഗാറാം ഹോസ്പിറ്റല്‍, ദല്‍ഹി), ഡോ. ദേവി പ്രസാദ് ഷെട്ടി (ചെയര്‍പേഴ്‌സണ്‍ & എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നാരായണ ഹെല്‍ത്ത് കെയര്‍, ബെംഗളൂരൂ), ഡോ. ഗഗന്‍ദീപ് കംഗ് (പ്രൊഫ. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍, തമിഴ്‌നാട്), ഡോ. ജെ.വി പീറ്റര്‍ (ഡയറക്ടര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍, തമിഴ്‌നാട്), ഡോ. നരേഷ് ടെഹ്‌റാന്‍ ( ചെയര്‍പേഴ്‌സണ്‍ & എം.ഡി മേദാന്ത ആശുപത്രി ഗുരുഗ്രാം), ഡോ. രാഹുല്‍ പണ്ഡിറ്റ് (ഡയറക്ടര്‍ ക്രിട്ടിക്കല്‍ കെയര്‍ & ഐ.സി.യു ഫോര്‍ട്ടിസ് ആശുപത്രി മഹാരാഷ്ട്ര), ഡോ. സൗമിത്ര റാവത്ത് (ചെയര്‍മാന്‍, സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി & ലിവര്‍ ട്രാന്‍സ്പ്ലാന്റ്, ശ്രീ ഗംഗാറാം ആശുപത്രി), ഡോ. ശിവകുമാര്‍ സരിന്‍ (പ്രൊഫ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ & ബിലിയറി സയന്‍സ്, ദല്‍ഹി), ഡോ. സരീര്‍ എഫ് ഉദ്വൈതിയ (കണ്‍സള്‍ട്ടന്റ് & ചെസ്റ്റ് ഫിസിഷ്യന്‍ ഹിന്ദുജ ആശുപത്രി മുംബൈ), ആരോഗ്യമന്ത്രാലയത്തിലേയും കുടുംബക്ഷേമ മന്ത്രാലയത്തിലേയും സെക്രട്ടറിമാര്‍ എന്നിവരാണ് ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങള്‍.

ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ക്കായിരിക്കും ഓക്‌സിജന്‍ വിതരണത്തിന്റേയും ലഭ്യതയുടേയും നിരീക്ഷണത്തിനുള്ള ചുമതലയെന്നും രാജ്യത്തെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് കരുതുന്നതായും കോടതി പറഞ്ഞു.

അതേസമയം രാജ്യത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമായിത്തന്നെ തുടരുകയാണ്. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 4,01,078 പുതിയ കൊവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,187 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,92,676 ആയി ഉയര്‍ന്നു. നിലവില്‍ 37,23, 446 സജീവ കേസുകളാണുളളത്. ആകെ 2,38,270 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

16,73,46,544 പേര്‍ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയാണ് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഒന്നാമത്. കര്‍ണാടക രണ്ടാമതും കേരളം മൂന്നാമതുമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prasanth Bhusan on Supreme Court Task Force Oxygen Supply

We use cookies to give you the best possible experience. Learn more