| Thursday, 30th April 2020, 8:14 pm

'പ്രഭാകരാ' വിളിയില്‍ ദുല്‍ഖറിനോട് മാപ്പ് പറഞ്ഞ പ്രസന്നയ്ക്കും കുടുംബത്തിനും എതിരെ അധിക്ഷേപം; സോഷ്യല്‍ മീഡിയ വിടുന്നുവെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വരനെ ആവശ്യമുണ്ട് സിനിമയിലെ ‘പ്രഭാകരാ’ വിളിയെ ചൊല്ലി നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ നടക്കുന്ന അധിക്ഷേപ പ്രചരണത്തില്‍ ക്ഷമ ചോദിച്ചതിന് നടന്‍ പ്രസന്നയ്ക്കും കുടുംബത്തിനും എതിരെയും അധിക്ഷേപ പ്രചരണം. ചിത്രത്തില്‍ അങ്ങനെ വിളിക്കേണ്ടി വരുന്ന സാഹചര്യം വിശദമാക്കുകയും തെറ്റിദ്ധരിക്കപ്പെട്ട് ദുല്‍ഖറിനും സംഘത്തിനുമെതിരെ അധിക്ഷേപം നടത്തരുതെന്നായിരുന്നു പ്രസന്ന ചെയ്തത്.

തനിക്കെതിരെ അധിക്ഷേപ പ്രചരണം ശക്തമായതിനെ തുടര്‍ന്ന് പ്രസന്ന സോഷ്യല്‍ മീഡിയ വിടാന്‍ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രസന്ന ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഇത് വരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ സുരേഷ് ഗോപിയുടെ പട്ടിക്ക് ‘പ്രഭാകരന്‍’ എന്ന് പേരിട്ടതാണ് ആളുകളെ ചൊടിപ്പിച്ചത്. ദുല്‍ഖറിന്റെ പിതാവായ മമ്മൂട്ടിയെ അടക്കം അധിക്ഷേപിക്കുന്ന തരത്തിലാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. തങ്ങളുടെ നായക്ക് ദുല്‍ഖര്‍ എന്ന് പേരിടും എന്നാണ് ചിലര്‍ പറയുന്നത്.

ഇതിനോട് പ്രതികരിച്ച് ദുല്‍ഖര്‍ രംഗത്തെത്തിയിരുന്നു. പ്രഭാകരന്‍ എന്ന പേരുമായി ബന്ധപ്പെട്ട തമാശ തമിഴ് ജനതയെ അപമാനിക്കുന്നതായി നിരവധി ആളുകള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ അത്തരത്തിലെരു പേര് ഉപയോഗിച്ചത് പട്ടണപ്രവേശം എന്ന സിനിമയില്‍ നിന്നും ഊര്‍ജം കൊണ്ടാണെന്നും ഈ പേര് മലയാളിയ്ക്ക് പരിചിതമായ തമാശയാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. പ്രഭാകരന്‍ എന്ന പേര് കേരളത്തില്‍ പൊതുവേ ഉപയോഗിക്കുന്നതാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

സിനിമയുടെ തുടക്കത്തില്‍ പരാമര്‍ശിക്കുന്നതുപോലെ ചിത്രത്തില്‍ ജീവിച്ചിരിക്കുന്നതോ മരിച്ചതുമായ ആരെ കുറിച്ചും പരാമര്‍ശിക്കുന്നില്ല. സിനിമ കാണാതെയാണ് പലരും അഭിപ്രായം പറയുന്നത്. വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

എന്നെയും സംവിധായകനെയും വിമര്‍ശിക്കുന്നത് അംഗീകരിക്കാം. പക്ഷേ ദയവായി ഞങ്ങളുടെ പിതാക്കന്മാരേയോ സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളെയും മോശമായി ചിത്രീകരിക്കരുത്. സിനിമയില്‍ പരാമര്‍ശിച്ച പേര് വിഷമിപ്പിച്ച തമിഴ് ജനതയോട് ക്ഷമ ചോദിക്കുന്നതായും ദുല്‍ഖര്‍ പറഞ്ഞു. പട്ടണപ്രവേശം സിനിമയിലെ രംഗവും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more