| Tuesday, 10th August 2021, 6:59 pm

നിയമസഭയിലും പൊലീസിനെ ന്യായീകരിക്കുന്ന പിണറായിയെന്ന മന്ത്രിയുടേത് കമ്യൂണിസ്റ്റ് രാഷ്ട്രീയമല്ല

പ്രമോദ് പുഴങ്കര

സംസ്ഥാനത്ത് പൊലീസ് നടപടികളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇന്ന് നിയമസഭയില്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി പൊലീസിന്റെ ജനാധിപത്യ, മനുഷ്യാവകാശ ലംഘനങ്ങളെ ന്യായീകരിക്കുന്നതും ജനങ്ങള്‍ക്ക് മേല്‍ പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ക്ക് രാഷ്ട്രീയാംഗീകാരം നല്‍കുന്നതുമാണ്. ഒരുതരത്തിലും അംഗീകരിക്കാന്‍ പാടില്ലാത്തതും പ്രതിഷേധാര്‍ഹവുമായ നിലപാടാണ് മുഖ്യമന്ത്രിയുടേത്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ മുഖത്തടിച്ച സംഭവത്തെപ്പോലും നിസാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അട്ടപ്പാടിയിലെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ ആര്‍ക്കും മനസിലാകും അയാളുടെ മുഖത്തടിക്കാനുള്ള ഒരു ആപത്സാഹചര്യവും പൊലീസ് അവിടെ നേരിട്ടിട്ടില്ല എന്ന്.

കേരളത്തിലെ ജനങ്ങളുടെ മേല്‍ കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് കാണിക്കുന്ന ഈ പരപീഡയുടെ അധികാരഗര്‍വ്വ് കേരള സമൂഹത്തെ എത്രമാത്രം അസ്വസ്ഥമാക്കിയിട്ടുണ്ടെന്നും ആശങ്കയിലാക്കിയിട്ടുണ്ടെന്നും ഒരു ഭരണാധികാരി എന്ന നിലയില്‍ പിണറായി വിജയന് തിരിച്ചറിയാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണ്, എന്നാലത് ചരിത്രത്തില്‍ പലപ്പോഴും സംഭവിക്കുന്നതാണ്.

ഭരണാധികാരം അതിന്റെ സഹായികളായി കാണുന്നത് പോലീസടക്കമുള്ള ഉദ്യോഗസ്ഥ സംവിധാനത്തെ മാത്രമാവുകയും ഭരണസംവിധാനം എന്നത് ജനങ്ങള്‍ക്ക് ഇടപെടാന്‍ അവകാശമില്ലാത്തതും ജനങ്ങളോട് മറുപടി പറയേണ്ടതുമല്ലാത്ത ഒന്നായി മാറുകയും ചെയ്യുമ്പോള്‍ ശരികള്‍ മാത്രം ചെയ്യുന്നവരായി ചമയുക മാത്രമല്ല, തങ്ങള്‍ ചെയ്യുന്നതാണ് ശരി എന്ന് മറ്റുള്ളവര്‍ അംഗീകരിക്കാത്തതില്‍ അവര്‍ക്ക് അനല്പമായ ക്ഷോഭവും ഉണ്ടാകും.

പിണറായി വിജയന്‍

പൊലീസിന്റെ മനുഷ്യാവകാശ വിരുദ്ധതയെ നിയന്ത്രിക്കുന്നതിനും തിരുത്തിക്കുന്നതിനും ആഭ്യന്തര മന്ത്രിക്ക് കഴിയാതെ പോകുന്നത് ഭരണ സംവിധാനവും ജനങ്ങളും തമ്മിലുള്ള മേല്‍ക്കീഴ് ബന്ധത്തെക്കുറിച്ച് അദ്ദേഹം പുലര്‍ത്തുന്ന ഈ ഉദ്യോഗസ്ഥ മനോഭാവം കൊണ്ടാണ്.
പൊലീസിന്റെ ത്യാഗപൂര്‍ണമായ സേവനത്തെക്കുറിച്ചാണ് മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നത്.

ശമ്പളം നല്‍കുന്ന ഒരു ജോലി ചെയ്യുന്നത് ത്യാഗമല്ല. സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ ശരാശരി നിലവാരത്തിലെങ്കിലും ലഭിക്കുന്നത് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന എന്തോ വലിയ ത്യാഗമാണെന്ന മട്ടിലുള്ള ഒരാഖ്യാനം നിരന്തരം നടത്തുന്നുണ്ട്. അങ്ങനെയാണ് പൊലീസിന്റെ സേവനം ത്യാഗമായി മാറുന്നത്. ഒരു മഹാമാരിക്കാലത്ത് പൊതുജനാരോഗ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യവകുപ്പ് അവരുടെ ജോലി ചെയ്യുകയാണ്. ഇത്തരം മഹാമാരിയൊക്കെ വരുമ്പോള്‍ ജോലി ചെയ്യാനാണ് നമ്മള്‍ ഇവര്‍ക്കൊക്കെ ചെല്ലും ചെലവും കൊടുക്കുന്നത്. എല്ലാ ദിവസവും നാട് മുഴുവന്‍ വെള്ളപ്പൊക്കവും തീ പിടിത്തവും ഒന്നുമുണ്ടാകില്ല. എന്നിട്ടും അതിനെതിരായ ജാഗ്രതാ സംവിധാനങ്ങളെ മുഴുവന്‍ സമയവും തീറ്റിപ്പോറ്റുന്നത് അത്തരമൊരു അപകടാവസ്ഥയില്‍ രംഗത്തിറങ്ങാനാണ്. അത് ത്യാഗമല്ല, ജോലിയാണ്.

കെടുകാര്യസ്ഥതയും സാധാരണ ജനത്തോടുള്ള പുച്ഛവുംകൊണ്ട് നാറുന്ന സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ അവരുടെ പണിയെടുത്താല്‍ അത് കൊട്ടിഘോഷിക്കുന്ന ത്യാഗമായി മാറുന്നത് സാമാന്യബോധത്തെ കൊഞ്ഞനം കുത്തലാണ്. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും കോവിഡ് മഹാമാരിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ തകര്‍ന്നുകിടക്കുമ്പോള്‍ നിലവില്‍ത്തന്നെ മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള വര്‍ദ്ധനവും മറ്റാനുകൂല്യങ്ങളും നല്‍കിയത് ഈ ജനവിരുദ്ധമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. പോലീസുകാര്‍ അവരുടെ ജോലിചെയ്യുന്നതിനു മുഖ്യമന്ത്രി ത്യാഗം എന്നാണു വിളിക്കുന്നതെങ്കില്‍ അതദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ പ്രശ്‌നമാണ്.

2016-17-ല്‍ അഞ്ചു പേരാണ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. 2017-18-ല്‍ മൂന്നു പേരും 2018-19-ല്‍ എട്ടു പേരും പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. 2018-19-ല്‍ ബിഹാറിനും ആന്ധ്ര പ്രദേശിനുമൊക്കെ മുകളിലായിരുന്നു കസ്റ്റഡി കൊലപാതകങ്ങളില്‍ കേരളത്തിന്റെ സ്ഥാനം. കൂടുതല്‍ പേരെ കൊന്നില്ല എന്നതാണ് മുഖ്യമന്ത്രി പറഞ്ഞ ത്യാഗം എന്നൂഹിക്കാം. പൊലീസ് ജനങ്ങളോട് നന്നായി പെരുമാറുന്നു എന്നത് ത്യാഗമോ ആനുകൂല്യമോ ഒന്നുമല്ല. അതല്ലാതെ എന്തുവേണമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്?

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളോട് പുലര്‍ത്തേണ്ട ഔദാര്യമല്ല സര്‍ക്കാര്‍ സേവനങ്ങള്‍. അത് ജനങ്ങളുടെ അവകാശമാണ്. ജനങ്ങളെ ഭരണസംവിധാനത്തിനു പുറത്തുള്ള ഒരു വസ്തുവായി കാണുമ്പോഴാണ് ഈ ത്യാഗവും സേവനവുമൊക്കെ വരുന്നത്. കുത്തനെയല്ല വിലങ്ങനെയാണ് ജനാധിപത്യത്തിന്റെ ഭരണസംവിധാനം പ്രവര്‍ത്തിക്കേണ്ടത്; അങ്ങനെയല്ല എന്നുള്ളതാണ് നാം നേരിടുന്ന വെല്ലുവിളി.

പൊലീസുകാരുടെ അതിക്രമങ്ങള്‍, എടാ പോടാ വിളികള്‍, ചോദ്യം ചെയ്യുന്നവരെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന്റെ പേരില്‍ കേസെടുത്ത് പീഡിപ്പിക്കല്‍, ഏതു തര്‍ക്കത്തിലേയും അവസാന വാക്കായി സ്ഥലത്തെ പൊലീസ് സ്റ്റേഷന്‍ മാറല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുഖത്തടിയ്ക്കല്‍, ഉപജീവനമാര്‍ഗമടക്കമുള്ള സാധന സാമഗ്രികള്‍ നശിപ്പിക്കല്‍ എന്നിവയൊക്കെ ത്യാഗത്തിന്റെ കണക്കില്‍ എഴുത്തിത്തള്ളാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നത് അദ്ദേഹത്തിന് ഉദ്യോഗസ്ഥാധികാരവും ജനങ്ങളുടെ ജനാധിത്യാവകാശങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഒരു പക്ഷമുള്ളതുകൊണ്ടാണ്; അത് ഉദ്യോഗസ്ഥ ദുഷ്പ്രഭത്വത്തിനെ ഒപ്പം നിര്‍ത്തുക എന്ന നിലപാടാണ്.

പൊലീസ് രാജിനെതിരായി സംസ്ഥാനത്ത് പൊതുജനാഭിപ്രായം ഉയരുന്ന സന്ദര്‍ഭത്തിലെല്ലാം ഇത്തരത്തില്‍ പൊലീസുകാര്‍ക്ക് കൂടുതല്‍ മനുഷ്യാവകാശ ലംഘന മനോവീര്യം കുത്തിവെക്കുന്നത് മുഖ്യമന്ത്രി ഒന്നിലേറെത്തവണയായി ആവര്‍ത്തിക്കുന്നതുകൊണ്ട് അതൊരു നിലപാടാണ് എന്നുതന്നെ കരുതാവുന്നതാണ്. അതും നമ്മെ അമ്പരപ്പിക്കേണ്ടതില്ല. ശരിയായ രാഷ്ട്രീയ നിലപാടുകള്‍ക്കും ഒരു രാഷ്ട്രീയ സന്ദര്‍ഭത്തില്‍ അതിന്റെ ചരിത്രപരമായ ശരികള്‍ക്കും വേണ്ടിയാണ് നമ്മള്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതും സംസാരിക്കേണ്ടതും. അതുകൊണ്ടുതന്നെ ഇടതുപക്ഷ രാഷ്ട്രീയം എന്നുപറയുന്നത് വോട്ടുചെയ്ത് മിണ്ടാതിരിക്കലല്ല; ഇടതുപക്ഷ രാഷ്ട്രീയം നിരന്തരം പറയുകയും പ്രവര്‍ത്തിക്കുകയും കൂടിയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പൊലീസ് നയം തെറ്റാണ്. ഭരണസംവിധാനത്തില്‍ ഇടപെടാനും ചോദ്യം ചെയ്യാനുമുള്ള ജനങ്ങളുടെ രാഷ്ട്രീയ ജാഗ്രതയെ അടിച്ചമര്‍ത്തുന്ന, കൊളോണിയല്‍ കാലം മുതലുള്ള ജനവിരുദ്ധ പൊലീസ് രീതികളുടെ പകര്‍പ്പായി കേരള പൊലീസ് പ്രവര്‍ത്തിക്കുകയാണ്. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ എടുക്കേണ്ട സമീപനമല്ല ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിക്ക് പൊലീസിനോടുള്ള സ്‌നേഹവാത്സല്യങ്ങള്‍ ജനങ്ങള്‍ക്കില്ലാത്തത് പൊലീസിനെക്കൊണ്ട് മുഖ്യമന്ത്രിക്കും ഭരണവര്‍ഗത്തിനുമുള്ള ആവശ്യമല്ല ജനങ്ങള്‍ക്ക് അവരെക്കൊണ്ടുള്ളത് എന്നുള്ളതുകൊണ്ടാണ്.

ഒരാളോ ഒരു ചെറു സംഘമോ മാത്രമല്ല, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും ഇടതുപക്ഷ രാഷ്ട്രീയവും അതിന്റെ വര്‍ഗബോധവുമുള്ള ആയിരക്കണക്കിന് മനുഷ്യരാണ് കേരളത്തിലെ ഇടതുപക്ഷ, ജനാധിപത്യ സമൂഹം. ഇടതുപക്ഷ രാഷ്ട്രീയത്തിന് പുറത്തും ജനാധിപത്യ മതേതര രാഷ്ട്രീയ ധാരകളിലുള്ളവരും ചേര്‍ന്നതാണ് ഈ സര്‍ക്കാരും പൊതുസമൂഹവും. അതുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും ഭരണസംവിധാനവും രാഷ്ട്രീയ കക്ഷികളുമെല്ലാം ജനങ്ങളുടെ നിരന്തര രാഷ്ട്രീയ വിമര്‍ശനത്തിനും പരിശോധനയ്ക്കും അതീതരല്ല. അട്ടപ്പാടിയില്‍ ഒരു കുട്ടിയുടെ മുഖത്തടിച്ച പൊലീസുകാരനെ സര്‍വ്വീസിലിരുത്തിക്കൊണ്ട് പൊലീസിന്റെ ത്യാഗത്തെക്കുറിച്ച് ആഭ്യന്ത്രര മന്ത്രി പറയുമ്പോള്‍ അത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമല്ല, ഇടതുപക്ഷ രാഷ്ട്രീയമല്ല. മറിച്ച് എക്കാലത്തും മനുഷ്യാവകാശ ലംഘകരായ മര്‍ദക സംവിധാനങ്ങളെ ഒപ്പം നിര്‍ത്തുന്ന സ്ഥിരം ഭരണാധികാരി വര്‍ത്തമാനം മാത്രമാണ്.

കേരളം കണ്ട ഏറ്റവും ജനാധിപത്യ വിരുദ്ധനായ പൊലീസ് മന്ത്രിയായിരുന്നു കെ. കരുണാകരന്‍. പൊലീസുകാരുടെ ആശ്രിതവത്സലന്‍. ആശ്രിതവാത്സല്യവും ജനങ്ങള്‍ അടക്കിഭരിക്കപ്പെടേണ്ടവരാണ് എന്ന ബോധവും ജനാധിപത്യവിരുദ്ധമാണ്. കരുണാകരന്‍ ഓര്‍മ്മിക്കപ്പെടുന്നത് ഈ കഥകള്‍ പറയുമ്പോള്‍ മാത്രമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനായതുകൊണ്ട് ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രി കരുണാകരനെപ്പോലെ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടാന്‍ ഇടവരുത്തരുത്. അത് മുഖ്യമന്ത്രിക്ക് തോന്നിയില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തോന്നേണ്ടതുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Pramod Puzhankara writes about Pinarayi Police

പ്രമോദ് പുഴങ്കര

സുപ്രീംകോടതി അഭിഭാഷകന്‍

We use cookies to give you the best possible experience. Learn more