| Tuesday, 23rd April 2024, 11:02 am

രാജീവ് ചന്ദ്രശേഖർ നുണയനാണ്, കേരളം പ്രളയത്തെ നേരിട്ടപ്പോൾ അദ്ദേഹം എവിടെയായിരുന്നു: പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖർ  നുണയനാണെന്ന് നടന്‍ പ്രകാശ് രാജ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് രാജീവിനെതിരെ പരാതി നല്‍കിയത് കള്ളന് തന്നെയാണെന്നും പ്രകാശ് രാജ് വിമര്‍ശനം ഉന്നയിച്ചു.

‘രാജീവ് ചന്ദ്രശേഖര്‍ നുണയനാണ്. കേരളം പ്രളയത്തെ നേരിട്ടപ്പോള്‍ രാജീവിനെ അവിടെ കണ്ടിട്ടില്ല. രാജീവിനെതിരെ പരാതി നല്‍കിയത് കള്ളന് തന്നെയാണ്. കേരളത്തില്‍ രാജീവ് ചന്ദ്രശേഖറിനെ ആവശ്യമില്ല,’ പ്രകാശ് രാജ് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സി.ഐ.എ, മണിപ്പൂര്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പ്രകാശ് രാജ് തന്റെ നിലപാട് വ്യക്തമാക്കി.

‘ ആരാണ് സി.ഐ.എ കുറിച്ച് സംസാരിക്കുന്നത്, ബി.ജെ.പി മാത്രമാണ്. സി.ഐ.എയുടെ ലക്ഷ്യം എന്നത് മൈനോറിറ്റി വിഭാഗത്തെ പുറത്താക്കുകയും അവരെ ചൂഷണം ചെയ്യുകയുമാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ലക്ഷ്യം തന്നെ തെറ്റാണ്.

മോദിയെന്ന വൈറസിനെ രാജ്യത്തുനിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നും മോദി മണിപ്പൂര്‍ വിഷയത്തില്‍ നിശബ്ദത പാലിക്കുന്നത് എന്താണെന്നതിനെക്കുറിച്ചും പ്രകാശ് രാജ് പറഞ്ഞു.

മണിപ്പൂര്‍, സ്ത്രീകള്‍, കേരളം, കര്‍ഷകര്‍ ഇവരൊന്നും മോദിയുടെ പരിവാര്‍ അല്ല. മോദിയുടെ പരിവാര്‍ എന്നത് സംഘപരിവാര്‍ മാത്രമാണ്,’ പ്രകാശ് പറഞ്ഞു.

തിരുവനന്തപുരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെക്കുറിച്ചും പ്രകാശ് രാജ് പറഞ്ഞു.

‘ശശി തരൂര്‍ രാജ്യത്തിന്റെ പ്രതീക്ഷയാണ്. അദ്ദേഹം മികച്ചൊരു രാഷ്ട്രതന്ത്രജ്ഞനും കൂടിയാണ്. രാജ്യത്തിലെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന ആളാണ് തരൂര്‍,’ പ്രകാശ് രാജ് പറഞ്ഞു.

Content Highlight: Prakash Raj  talks Rajeev Chandrasekhar is a liar

We use cookies to give you the best possible experience. Learn more