| Monday, 27th May 2019, 8:30 pm

പ്രകാശ് അംബേദക്കറുടെ പാര്‍ട്ടിയെ സഖ്യത്തില്‍ കൂട്ടിയില്ല; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനും എന്‍.സി.പിയ്ക്കും നഷ്ടമായത് 9 സീറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്രയില്‍ പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി (വി.ബി.എ) മത്സരിച്ചതിലൂടെ കോണ്‍ഗ്രസിനും എന്‍.സി.പിയ്ക്കും നഷ്ടമായത് ഒമ്പത് സീറ്റുകള്‍. 200 ഓളം ചെറുസംഘടനകളുടെ കൂട്ടായ്മയായി രൂപീകരിച്ച ഈ പുതിയ പാര്‍ട്ടി 41 ലക്ഷം വോട്ടുകളാണ് നേടിയത്, മഹാരാഷ്ട്രയില്‍ പോള്‍ ചെയ്ത 14 ശതമാനം വോട്ടാണിത്.

വഞ്ചിത് ബഹുജന്‍ അഘാഡി മത്സരിച്ച ഓരോ മണ്ഡലങ്ങളിലെയും വോട്ട് ഷെയര്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ പരാജയ കാരണം വ്യക്തമാകും. 13 മണ്ഡലങ്ങളില്‍ പാര്‍ട്ടിയ്ക്ക് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. 29 സീറ്റുകളില്‍ 50,000 വും കടന്നിട്ടുണ്ട്.

വിദര്‍ഭ, പശ്ചിമ മഹാരാഷ്ട്ര, വടക്കന്‍ മഹാരാഷ്ട്ര, മറാത്ത്‌വാഡ തുടങ്ങിയ മേഖലകളിലെ സീറ്റുകളിലാണ് വഞ്ചിത് ബഹുജന്‍ അഘാഡി വന്‍ വോട്ടുകള്‍ നേടിയത്.

2014ല്‍ ആദ്യ മോദി തരംഗമുണ്ടായപ്പോള്‍ പോലും പിടിച്ചു നിന്ന സീറ്റുകളിലൊന്നായ നന്ദേഡില്‍ ഇത്തവണ എന്‍.ഡി.എയാണ് ജയിച്ചത്. ഇവിടെ രണ്ടാം തവണ മത്സരത്തിനിറങ്ങിയ അശോക് ചവാന്‍ 40,148 വോട്ടുകള്‍ക്കാണ് തോറ്റത്. ഇവിടെ വഞ്ചിത് ബഹുജന്‍ അഘാഡിയ്ക്ക് കിട്ടിയത് 1,66,196 വോട്ടുകളാണ്.

പ്രകാശ് അംബേദ്ക്കര്‍ മത്സരിച്ച സോളാപൂരില്‍ സുഷീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് 3,66,377 വോട്ടുകള്‍ കിട്ടിയപ്പോള്‍ പ്രകാശ് അംബേദ്ക്കര്‍ക്ക് കിട്ടിയത് 1,70,007 വോട്ടുകളാണ്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് കിട്ടിയത് 5,24,985 വോട്ടുകളാണ്. സഖ്യമുണ്ടായിരുന്നെങ്കില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയേക്കാള്‍ 11,399 വോട്ടുകള്‍ പ്രകാശ് അംബേദ്ക്കര്‍ക്ക് ലഭിക്കുമായിരുന്നു.

ഗഡ്ചിറോളി, ബുല്‍ധാന, പര്‍ഭനി, സാംഗ്ലി, ഹത്കനാന്‍ഗ്ലെ തുടങ്ങിയ സീറ്റുകളിലും ഇതുപോലെ വോട്ടുകള്‍ ഭിന്നിച്ചതാണ് കോണ്‍ഗ്രസ് സഖ്യം പരാജയപ്പെടാന്‍ കാരണം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വഞ്ചിത് ബഹുജന്‍ അഘാഡി പാര്‍ട്ടി അധികം സീറ്റുകള്‍ ചോദിച്ചു എന്ന് പറഞ്ഞാണ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം പ്രകാശ് അംബ്ദേക്കറുടെ പാര്‍ട്ടിയെ മാറ്റി നിര്‍ത്തിയത്. വി.ബി.എ ബി.ജെ.പിയുടെ ബി ടീമാണെന്ന് വരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more