| Sunday, 30th May 2021, 8:44 am

പ്രഫുല്‍ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രതിഷേധം കനക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: പുതിയ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലക്ഷദ്വീപ് ബി.ജെ.പി പ്രവര്‍ത്തകരെയടക്കം ഉള്‍പ്പെടുത്തി രൂപീകരിച്ച കോര്‍കമ്മിറ്റി അഡ്മിനിസ്‌ട്രേറ്ററെ നേരില്‍കണ്ട് സംസാരിച്ചേക്കും.

വിവാദ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നാല്‍ തുടര്‍പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കമ്മിറ്റിയുടെ തീരുമാനം.

ലക്ഷദ്വീപില്‍ ഇന്ന് മുതലാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് നിലവില്‍ വരുന്നത്. നിലവില്‍ സന്ദര്‍ശക പാസില്‍ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

ലക്ഷദ്വീപില്‍ യാത്രാ നിയന്ത്രണം സംബന്ധിച്ച കരട് നിയമം തയ്യാറാക്കാന്‍ ആറംഗ കമ്മിറ്റി രൂപീകരിച്ച് അഡ്മിനിസ്ട്രേറ്റര്‍ ഉത്തരവിറക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.

കമ്മിറ്റിയുടെ ആദ്യ യോഗം ജൂണ്‍ 5 ന് ചേരും. കപ്പല്‍- വിമാന യാത്രക്ക് നിയന്ത്രണം കൊണ്ടുവരും. ലക്ഷദ്വീപിലേക്ക് പ്രവേശന അനുമതി നല്‍കാന്‍ ഇനി മുതല്‍ അധികാരമുള്ളത് കവരത്തി എ.ഡി.എമ്മിനാകും. ദ്വീപിലെത്തുന്നവര്‍ ഓരോ ആഴ്ച കൂടുമ്പോഴും പെര്‍മിറ്റ് പുതുക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. എ.ഡി.എമ്മിന്റെ അനുമതിയുള്ളവര്‍ക്ക് മാത്രമാണ് ഇന്ന് മുതല്‍ സന്ദര്‍ശനാനുമതി.കൊവിഡ് വ്യാപനത്തിന്റെ പേരിലാണ് പുതിയ നിയന്ത്രണമെന്നാണ് ഔദ്യോഗിക വിശദീകരണം.

എ.ഐ.സി.സി സംഘവും ഇടത് എം.പിമാരും ദ്വീപ് സന്ദര്‍ശിക്കാനിരിക്കെയാണ് അഡ്മിനിസ്ട്രേഷന്റെ പുതിയ നടപടി.

കഴിഞ്ഞ ദിവസം ലക്ഷദ്വീപ് കലക്ടര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച 11 പേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തു. കില്‍ത്താന്‍ ദ്വീപില്‍ പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Praful Patel may visit Lakshadweep today

We use cookies to give you the best possible experience. Learn more