'ജീവനാണ് പ്രധാനം, വില നോക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു'; പി.പി.ഇ കിറ്റ് മൂന്നിരട്ടി വിലയില്‍ വാങ്ങിയതില്‍ വിശദീകരണവുമായി കെ.കെ. ശൈലജ
Kerala
'ജീവനാണ് പ്രധാനം, വില നോക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു'; പി.പി.ഇ കിറ്റ് മൂന്നിരട്ടി വിലയില്‍ വാങ്ങിയതില്‍ വിശദീകരണവുമായി കെ.കെ. ശൈലജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd December 2021, 11:21 am

തിരുവനന്തപുരം: കൊവിഡിന്റെ ആദ്യഘട്ടത്തില്‍ മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത് പി.പി.ഇ കിറ്റുകള്‍ വാങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ

മൂന്നിരട്ടി വില കൊടുത്ത് പി.പി.ഇ കിറ്റുകള്‍ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം എടുത്തതാണെന്നാണ് കെ.കെ. ശൈലജയുടെ വിശദീകരണം. മാര്‍ക്കറ്റില്‍ സുരക്ഷ ഉപകരങ്ങള്‍ക്ക് ക്ഷാമമുള്ള സമയമായിരുന്നു നടപടിയെന്നും ശൈലജ വിശദീകരിച്ചു.

മാര്‍ക്കറ്റില്‍ സുരക്ഷ ഉപകരങ്ങള്‍ക്ക് ക്ഷാമമുള്ള സമയത്താണ് മൂന്നിരട്ടി വില കൊടുത്ത് പി.പി.ഇ കിറ്റുകള്‍ വാങ്ങിയത്. അന്വേഷിച്ചപ്പോള്‍ ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് തരാന്‍ ഒരു കമ്പനി തയ്യാറായി. ജീവനാണ് പ്രധാനമെന്നും വില നോക്കാതെ മൂന്നിരട്ടി ഉപകരണങ്ങള്‍ സംഭരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു എന്നും കെ.കെ. ശൈലജ പറഞ്ഞു.

ദുരന്ത സമയത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെയും സാധനങ്ങള്‍ വാങ്ങാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. പിന്നീടാണ് അഞ്ഞൂറ് രൂപയ്ക്ക് പി.പി.ഇ കിറ്റ് മാര്‍ക്കറ്റില്‍ ലഭ്യമായതെന്നും കെ.കെ. ശൈലജ വിശദീകരിച്ചു.

സര്‍ക്കാറിനെതിരായ ആക്രമണങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ ചെറുക്കണമെന്നും അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്നും കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു. കൊവിഡ് മറയാക്കി അഴിമതി നടന്നു എന്ന ആരോപണങ്ങളോട് ആദ്യമായാണ് മുന്‍ ആരോഗ്യമന്ത്രി പ്രതികരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം