| Friday, 6th September 2024, 7:53 am

'വിശ്വാസങ്ങള്‍ പലതാണെങ്കിലും നാമെല്ലാവരും സഹോദരങ്ങളാണ്'; സംഘര്‍ഷത്തില്‍ മതത്തെ ആയുധമാക്കുന്നതിനെതിരെ മാര്‍പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജക്കാര്‍ത്ത: മതത്തെ മുന്‍നിര്‍ത്തി സംഘര്‍ഷത്തെ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ. വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്ന ആളുകള്‍ കൂടിയാണെങ്കിലും നാം എല്ലാവരും സഹോദരന്മാരാണെന്നും മാര്‍പാപ്പ പറഞ്ഞു.

ഇന്തോനേഷ്യന്‍ സന്ദര്‍ശത്തിന്റെ ഭാഗമായി ജക്കാര്‍ത്തയിലെ ഇസ്തിഖ്‌ലാൽ പള്ളിയുടെ ഗ്രാന്‍ഡ് ഇമാമുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

നിലവില്‍ മാനവികത നേരിടുന്ന വലിയ വെല്ലുവിളികള്‍ എന്നത് യുദ്ധവും സംഘര്‍ഷവും പരിസ്ഥിതി നാശവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈലി ഭരണകൂടം അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനുപുറമെ മതസൗഹാര്‍ദവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച പ്രഖ്യാപനത്തില്‍ മാര്‍പാപ്പ ഗ്രാന്‍ഡ് ഇമാമുമായി ഒപ്പുവെക്കുകയും ചെയ്തു. ഇന്തോനേഷ്യയിലെ ആറ് മതങ്ങളുടെ പ്രാദേശിക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.

ലോകത്തെ എല്ലാ തീര്‍ത്ഥാടകരും ദൈവത്തിലേക്കുള്ള പാതയിലാണെന്നും തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയില്‍ സംസാരിക്കുന്നിതിനിടെ അദ്ദേഹം പറഞ്ഞു. ആഗോള തലത്തിലെ പ്രതിസന്ധികളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഏഷ്യ-പസഫിക് മേഖലയിലേക്കുള്ള സന്ദര്‍ശനത്തിന്റെ ആദ്യഘട്ടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയത്.

സന്ദർശനത്തിന്റെ രണ്ടാം ദിനത്തില്‍ സ്ഥാനമൊഴിയുന്ന ഇന്തോനേഷ്യ പ്രസിഡന്റ് ജോക്കോ വിദോദോക്കൊപ്പം മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. എല്ലാ രാജ്യങ്ങള്‍ക്കും ഇന്തോനേഷ്യ ഒരു മാതൃകയാണെന്ന് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടുന്ന രാജ്യത്തെ കുടുംബങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു.

ചില കുടുംബങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് പ്രകാരം പൂച്ചയേയും നായയെയുമാണ് വളര്‍ത്താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിനുമുമ്പ്, കുഞ്ഞുങ്ങള്‍ക്ക് പകരം വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നതും വളര്‍ത്തും ദമ്പതികളിലെ മനുഷ്യത്വം കുറയ്ക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ആശയത്തെ അടിസ്ഥാമാക്കി ഇന്തോനേഷ്യ ജീവിക്കണമെന്നും അദ്ദേഹം രാജ്യത്തെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ചൊവ്വാഴ്ചയാണ് ഏഷ്യ-പസഫിക് മേഖലയിലേക്കുള്ള മാര്‍പാപ്പയുടെ 11 ദിവസത്തെ സന്ദര്‍ശനം ആരംഭിച്ചത്. ഇസ്തിഖ്‌ലാൽ പള്ളിയുടെ സമീപത്തുള്ള കത്തോലിക്കാ കത്തീഡ്രലുമായി ബന്ധിപ്പിക്കുന്ന 28 മീറ്റര്‍ നീളമുള്ള തുരങ്കവും മാര്‍പാപ്പ സന്ദര്‍ശിച്ചു.

പള്ളിയുടെ ഗ്രാന്‍ഡ് ഇമാം നസറുദ്ദീന്‍ ഉമറുമായി സൗഹൃദ തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ ചേര്‍ന്നുനിന്ന മാര്‍പാപ്പ, വ്യത്യസ്തരായ മതവിശ്വാസികള്‍ക്ക് എങ്ങനെ ഒരുമിച്ച് വേരുകള്‍ പങ്കിടാം എന്നതിന്റെ അടയാളമാണിതെന്നും പറഞ്ഞു.

Content Highlight: Pope Francis against trying to inflame conflict on the basis of religion

We use cookies to give you the best possible experience. Learn more