| Tuesday, 11th April 2023, 6:20 pm

ആര്‍.സി.ബിയുടെ ദുരന്തങ്ങള്‍; ഇവന്‍മാരെ കണ്ടിട്ടാവും ഫാഫ് അന്നേ 'ഈ സാലാ കപ്പ് നഹീ' എന്ന് പറഞ്ഞത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയതിന് ശേഷവും തോല്‍ക്കാനായിരുന്നു റോയല്‍ ചലഞ്ചഴ്‌സ് ബെംഗളൂരുവിന്റെ വിധി. എല്ലാ തവണത്തേതും പോലെ മത്സരം ജയിക്കാന്‍ സാധിച്ചില്ലെങ്കിലും ആരാധകര്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും വേണ്ടുവോളം എന്റര്‍ടെയ്ന്‍മെന്റ് നല്‍കിയാണ് ഒരു വിക്കറ്റിന് ആര്‍.സി.ബി മത്സരം കളഞ്ഞുകുളിച്ചത്.

ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും സൂപ്പര്‍ താരം ഗ്ലെന്‍മാക്‌സ് വെല്ലിന്റെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റിന് 212 റണ്‍സാണ് നേടിയത്. ആര്‍.സി.ബി ബാറ്റര്‍മാര്‍ ഇത്രയും മികച്ച ടോട്ടല്‍ നേടിയിട്ടും പരാജയപ്പെട്ടത് ബൗളര്‍മാര്‍ കാരണമാണ്.

ബാറ്റര്‍മാര്‍ എടുക്കുന്നതത്രയും ഞങ്ങള്‍ കൊടുക്കും എന്ന വാശിയാണ് ബൗളര്‍മാര്‍ക്കുള്ളത്. കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബൗളര്‍മാര്‍ വഴങ്ങിയ റണ്‍സിന്റെ കണക്കെടുത്താല്‍ ഇക്കാര്യം വ്യക്തമാകും.

കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സിനായി പന്തെറിഞ്ഞ ആറ് പേരില്‍ നാല് പേരുടെയും എക്കോണമി പത്തില്‍ അധികമാണ്. കരണ്‍ ശര്‍മയും പരിചയസമ്പന്നനായ ഹര്‍ഷല്‍ പട്ടേലും റണ്‍സ് വഴങ്ങാന്‍ മത്സരിക്കുന്ന കാഴ്ചയായിരുന്നു ചിന്നസ്വാമിയില്‍ കണ്ടത്.

നാല് ഓവര്‍ പന്തെറിഞ്ഞ് 12 എന്ന എക്കോണമിയില്‍ ഹര്‍ഷല്‍ പട്ടേല്‍ 48 റണ്‍സ് വഴങ്ങിയപ്പോള്‍ കരണ്‍ ശര്‍മ 16 എന്ന എക്കോണമിയില്‍ മൂന്ന് ഓവറില്‍ തന്നെ അത്രയും റണ്‍സ് നല്‍കി.

എറിഞ്ഞത് ഒരു ഓവറാണെങ്കിലും ആ ഓവറില്‍ 15 റണ്‍സ് വഴങ്ങി ഷഹബാസ് അമനും ആര്‍.സി.ബി ബൗളര്‍മാരുടെ മാനം കാത്തു. 12 പന്തില്‍ നിന്നും 13 റണ്‍സ് വേണമെന്നിരിക്കെ തുടര്‍ച്ചയായി വൈഡെറിഞ്ഞ് സ്വന്തം ടീമിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയ അരങ്ങേറ്റക്കാരന്‍ വെയ്ന്‍ പാര്‍ണലിനെയും മറക്കാന്‍ സാധിക്കില്ല.

മോശം ബൗളിങ്ങിന്റെ പേരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ഇന്നോ ഇന്നലെയോ അല്ല പഴി കേള്‍ക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ സീസണുകളില്‍ കേള്‍ക്കുന്ന പഴി ഈ സീസണിലും ആവര്‍ത്തിക്കുന്നു എന്ന് മാത്രം. ഒരു പരിപാടിക്കിടെ ഈ സാല കപ്പ് നംദേ എന്നതിന് പകരം നാക്കുപിഴയായി ഫാഫ് ‘ഈ സാല കപ്പ് നഹി’ എന്ന് പറഞ്ഞത് ഈ ബൗളിങ് യൂണിറ്റിനെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളതുകൊണ്ടാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുയരുന്നത്.

എന്നാല്‍ ആര്‍.സി.ബി ബൗളര്‍മാരെ ഒന്നാകെ തള്ളിപ്പറയാനും സാധിക്കില്ല. മറ്റ് ബൗളര്‍മാര്‍ ചെണ്ടകളാകുമ്പോള്‍ മുഹമ്മദ് സിറാജിന്റെ ബൗളിങ് പ്രകടനം ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ലഖ്‌നൗവിന്റെ വിജയം അവസാന ഓവറിലെ അവസാന പന്ത് വരെ നീട്ടിക്കൊണ്ടുപോയതില്‍ പ്രധാന പങ്കുവഹിച്ചത് സിറാജ് തന്നെയാണ്.

നാല് ഓവര്‍ പന്തെറിഞ്ഞ് 22 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് ബെംഗളൂരു ബൗളിങ് നിരയുടെ നെടുംതൂണായത്. വരും മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താത്ത പക്ഷം ആര്‍.സി.ബിക്ക് ഈ സീസണിലും എന്റര്‍ടെയ്ന്‍മെന്റ് മാത്രമാകും.

Content highlight: Poor bowling performance of Royal Challengers bowlers

We use cookies to give you the best possible experience. Learn more