| Tuesday, 6th April 2021, 7:21 am

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യം വോട്ട് ചെയ്ത് ഇ. ശ്രീധരനും പാണക്കാട് കുടുംബവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ നിയസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് രാവിലെ ഏഴുമണിയോടെയാണ് ആരംഭിച്ചത്.

പാലക്കാട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ തന്റെ മണ്ഡലമായ പൊന്നാനിയില്‍ എത്തി വോട്ട് ചെയ്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കുടുംബവും വോട്ട് ചെയ്തു.  ഇ. ശ്രീധരന്‍ തന്റെ ബൂത്തില്‍ ആദ്യത്തെ വോട്ടറായാണ് വോട്ട് രേഖപ്പെടുത്തിയത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിനാല്‍ പരാവധി ആയിരം പേര്‍ വരെയാണ് ഒരു പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തുക. കേരള ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ അനുവദിക്കപ്പെട്ട തെരഞ്ഞെടുപ്പ് ആണ് ഇത്. 15,000 ത്തോളം പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.

രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ഏഴുമണി വരെയാണ് വോട്ടെടുപ്പ്. കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വൈകീട്ട് ആറുമണി മുതല്‍ ഏഴുമണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം.

മാവോയിസ്റ്റ് ഭീഷണി തുടരുന്ന പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒന്‍പത് മണ്ഡലങ്ങളില്‍ വൈകീട്ട് ആറുമണി വരെ മാത്രമായിരിക്കും വോട്ടെടുപ്പ്.

കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 59,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

കേരളത്തിനൊപ്പം പുതുച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. അസമില്‍ ഇന്ന് അവസാനഘട്ട പോളിംഗ് നടക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Polling began in Kerala in 140 assembly

We use cookies to give you the best possible experience. Learn more