| Thursday, 23rd December 2021, 7:30 pm

ചന്ദ്രകളഭം എന്ന പാട്ടിന്റെ അകമ്പടിയോടെ പി.ടിക്ക് വിട ചൊല്ലി രാഷ്ട്രീയ കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പി.ടി. തോമസിന് കേരളത്തിന്റെ യാത്ര മൊഴി. സംസ്‌കാരം രവിപുരം ശ്മശാനത്തില്‍ നടത്തി. പി.ടിയുടെ ആഗ്രഹപ്രകാരം ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് സംസകാര ചടങ്ങുകള്‍ നടന്നത്.

ആയിരങ്ങളാണ് പി.ടി. തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ നിന്ന് രവിപുരത്തേക്ക് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്.

ഉമ്മന്‍ ചാണ്ടി, കെ.സി. ജോസഫ് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം വിലാപയാത്രയില്‍ പങ്കെടുത്തു. പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മുദ്രാവാക്യങ്ങളുമായി നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗന്ധി എന്നിവരും പി.ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി പി.ടി. തോമസിന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു.

നേരത്തെ പൊതുദര്‍ശനത്തില്‍ നടന്‍ മമ്മൂട്ടിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.

അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് അന്തരിച്ച പി.ടി. തോമസിന്റെ മൃതദേഹം ഇന്ന് രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു.

കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അര്‍ബുദത്തിനുള്ള ചികിത്സയുടെ ഭാഗമായി പി.ടി. തോമസ് വെല്ലൂരിലെ ആശുപത്രിയില്‍ എത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ അന്തരിച്ചു. അദ്ദേഹത്തിന് 71 വയസ്സായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Political Kerala bids farewell to PT Thomas 
We use cookies to give you the best possible experience. Learn more