| Sunday, 4th August 2019, 4:15 pm

ശ്രീറാം വെങ്കിട്ടരാമനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ അറസ്റ്റിലായ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ അല്‍പസമയത്തിനകം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. റിമാന്‍ഡിലുള്ള ശ്രീറാം നിലവില്‍ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ശ്രീറാമിന്റെ വിഷയത്തില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപം മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരാന്‍ അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കിംസ് ആശുപത്രിയിലെത്തി ഡിസ്ചാര്‍ജ് നടപടികള്‍ തുടങ്ങിയത്.

ശ്രീറാമിന്റെ പരിക്കിനെ സംബന്ധിച്ചോ ചികിത്സയുടെ വിശദാംശങ്ങളെ സംബന്ധിച്ചോ ഒരു വിശദീകരണവും പൊലീസ് ഇതുവരെ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കിംസ് ആശുപത്രിക്കു മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.

റിമാന്‍ഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് പൊലീസ് കിംസ് ആശുപത്രിക്ക് ഒരു നോട്ടീസ് നല്‍കിയിരുന്നു. ആംബുലന്‍സിലാണ് ശ്രീറാം വെങ്കിട്ടരാമനെ കൊണ്ടുപോകുക.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 20ാം വാര്‍ഡിലെ സെല്‍റൂമിലേക്കാണ് അദ്ദേഹത്തെ മാറ്റുക. തുടര്‍ന്ന് ആരോഗ്യനില പരിശോധിച്ചശേഷമാവും മറ്റു തീരുമാനങ്ങള്‍ എടുക്കുന്നത്.

ഇന്നലെ പുലര്‍ച്ചെയായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. ശ്രീറാമിന്റെ കാറിടിച്ച് സിറാജ് ബ്യൂറോ ചീഫായിരുന്ന ബഷീര്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more