| Wednesday, 29th May 2024, 10:16 am

ചതി, ചെലവ് 22 കോടിയെന്നത് കള്ളം; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്. മുന്‍ധാരണ പ്രകാരമുള്ള ചതിയാണ് നിര്‍മാതാക്കള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഈയിടെയായിരുന്നു നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. ചിത്രത്തിന്റെ നിര്‍മാണത്തിന് ഏഴു കോടി രൂപ മുതല്‍മുടക്കിയ അരൂര്‍ സ്വദേശി സിറാജിന്റെ പരാതിയിലായിരുന്നു ഇത്.

പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം നിര്‍മാതാക്കള്‍ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പേ തന്നെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചിരുന്നു. സിനിമക്ക് 22 കോടി ചെലവായെന്ന് പറഞ്ഞത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് ചെലവായതെന്നും റിപ്പോര്‍ട്ട് പറയുന്നു. പറവ ഫിലിം കമ്പനി വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് തിരികെ നല്‍കിയിട്ടില്ല.

എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു മുമ്പ് എറണാകുളം മരട് പൊലീസ് സിനിമയുടെ നിര്‍മാതാക്കള്‍ക്ക് എതിരെ കേസെടുത്തിരുന്നത്. നാല്പത് ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിര്‍മാതക്കള്‍ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതല്‍ മുടക്കോ നല്‍കാതെ കബളിപ്പിച്ചു എന്നായിരുന്നു പരാതിക്കാരന്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നത്.

പിന്നാലെ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് ബാബു ഷാഹീര്‍ നല്‍കിയ ഹരജിയില്‍ വഞ്ചനാക്കേസ് നടപടികള്‍ക്ക് ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

ലോകവ്യാപകമായി മലയാളത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. മഞ്ഞുമ്മലില്‍ നിന്ന് തമിഴ്‌നാട്ടിലെ കൊടൈക്കനാലിലേക്ക് യാത്ര പോയ ഒരു കൂട്ടം യുവാക്കളുടെ യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയെടുത്ത ചിത്രം തമിഴ്‌നാട്ടിലും വലിയ വിജയമായിരുന്നു. ചിത്രത്തെ പ്രശംസിച്ച് കമല്‍ഹാസന്‍, ഉദയനിധി സ്റ്റാലിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചിത്രത്തെ പ്രശംസിച്ച് മുന്നോട്ട് വന്നിരുന്നു.

Content Highlight: Police Report Against Manjummel Boys Producers In High Court

We use cookies to give you the best possible experience. Learn more