| Monday, 10th July 2023, 10:26 pm

മന്ത്രിമാരെ തടഞ്ഞു, കലാപാഹ്വാനം ചെയ്തു; യൂജിന്‍ പെരേരക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവത്തില്‍ ലത്തീന്‍ അതിരൂപത വികാരി യൂജിന്‍ പെരേരക്കെതിരെ കേസ്. മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനം ചെയ്തതിനും എതിരെയാണ് കേസെടുത്തിരിക്കുന്നത്.

അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുതലപ്പൊഴിയില്‍ അപകടസ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരായ വി.ശിവന്‍കുട്ടിയെയും ആന്റണി രാജുവിനെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ ഫാ. യൂജിന്‍ പെരേരക്കെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്. റോഡ് ഉപരോധിച്ചതിനും ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. റോഡ് ഉപരോധനത്തില്‍ കണ്ടാലറിയാവുന്ന 50ലധികം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

യൂജിന്‍ പെരേര സംഭവ സ്ഥലത്ത് എത്തിയ ഉടനെ കലാപാഹ്വാനം നടത്തിയെന്ന് ശിവന്‍കുട്ടി ആരോപിച്ചിരുന്നു. കൂട്ടായി ചര്‍ച്ച നടത്തി പരിഹാരം കാണേണ്ട പ്രശ്നമാണിതെന്ന് യൂജിന്‍ പെരേരയോട് പറഞ്ഞെങ്കിലും അദ്ദേഹം അതൊന്നും കേട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

‘ഞങ്ങളവിടെ ചെന്ന സാഹചര്യത്തില്‍ അമ്പതോളം ആളുകള്‍ ഉണ്ടായിരുന്നു. അവരവിടെ രണ്ട് ചേരിയായി തര്‍ക്കിക്കുകയായിരുന്നു. ഞങ്ങള്‍ ചെന്നവിടെ ഇറങ്ങിയപ്പോള്‍ തന്നെ രണ്ട് സഹോദരിമാര്‍ ഒരു കാരണവുമില്ലാതെ ഞങ്ങളോട് തര്‍ക്കിച്ചു. ഞങ്ങള്‍ അവിടെ ചെന്നത് ഒരു അപരാധമാണെന്ന നിലയില്‍ ഉച്ചത്തില്‍ ഞങ്ങള്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അവര്‍ സംസാരിക്കുയായിരുന്നു. കുറച്ച് സമയം അവരോട് കാര്യങ്ങള്‍ പറഞ്ഞ ശേഷം ഞങ്ങള്‍ പത്രക്കാരോട് സംസാരിച്ചു.

തിരിച്ച് പോകാന്‍ വേണ്ടി തുടങ്ങിയ അവസരത്തിലാണ് യൂജിന്‍ പേരേരയും ആര്‍ച്ച് ബിഷപ്പും അവിടെയെത്തിയത്. യൂജിന്‍ പെരേര എത്തിയ ഉടനെ മന്ത്രിമാരെ തടയാന്‍ ആഹ്വാനം കൊടുത്തു. അദ്ദേഹം വിചാരിച്ചു അവിടെ കൂടി നിന്ന ആളുകള്‍ എല്ലാവരും അദ്ദേഹത്തിന്റെ ആഹ്വാനം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന്. കാണിക്കുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. കൂട്ടായി ചര്‍ച്ച നടത്തി പരിഹാരം കാണേണ്ട പ്രശനമാണെന്നൊക്കെ ഞങ്ങള്‍ പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അദ്ദേഹം കലാപാഹ്വാനം കൊടുക്കുന്നത് പോലെ എല്ലാ വാഹനങ്ങളെയും തടയാന്‍ ആഹ്വാനം കൊടുത്തു,’ എന്നാണ് മന്ത്രി പറഞ്ഞത്.

എന്നാല്‍ മന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി പെരേരയും രംഗത്തെത്തിയിരുന്നു. മന്ത്രി മാനസിക നില തെറ്റിയ രീതിയിലാണ് സംസാരിക്കുന്നതെന്നും അതില്‍ കൂടുതലൊന്നും ആരോപിക്കുന്നില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

‘ഞാന്‍ കയറിച്ചെല്ലുമ്പോള്‍ തന്നെ ക്ഷോഭിച്ചാണ് മന്ത്രി ശിവന്‍കുട്ടിയുണ്ടായിരുന്നത്. ജാഡയൊന്നും വേണ്ടെന്നാണ് എന്നോട് പറഞ്ഞത്. അതിനൊന്നും ഞാന്‍ പ്രതികരിക്കാന്‍ പോയിട്ടില്ല. അതിനെ വളച്ചൊടിച്ച് കലാപാഹ്വാനം സൃഷ്ടിക്കാന്‍ എന്ന് പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ ന്യായമായി ആവശ്യപ്പെട്ട കാര്യം സാധിക്കാത്തത് കൊണ്ട് ഇങ്ങനെ വളരെ ഭംഗിയായി സഭയുടെ മേലും സഭയുടെ ഉത്തരവാദിത്തപ്പെട്ടവരുടെ പേരിലും ഏണി ചാരി രക്ഷപ്പെടാനുള്ള വലിയ നീക്കമാണിത്. അത്രയേ ഞാന്‍ കാണുന്നുള്ളൂ.

അവിടെ ഒരുപാട് ദൃശ്യമാധ്യമങ്ങളുണ്ടായിരുന്നു. അവിടെ ഫാദര്‍ യൂജിന്‍ പെരേര കലാപാഹ്വാനം നടത്തിയിരുന്നെങ്കില്‍ അത് മാധ്യമങ്ങളില്‍ വരും. വിഴിഞ്ഞം സമരത്തില്‍ പ്രതിസന്ധിയുണ്ടാപ്പോഴും സമരം അവസാനിപ്പിക്കാന്‍ രംഗത്ത് നിന്ന് പ്രവര്‍ത്തിച്ചയാളാണ് ഞാന്‍.

അങ്ങനെയുള്ളവരെ കലാപകാരികളായി വിശേഷിപ്പിക്കുന്നത് മന്ത്രിയുടെ മാനസിക നില തെറ്റിയതിന്റെ വിശേഷണമാണ്. ഞാന്‍ അതില്‍ കൂടുതലൊന്നും ആരോപിക്കുന്നില്ല,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ നാട്ടുകാര്‍ ചേര്‍ന്ന് തടയുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു നാലംഗ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായത്. ഇതില്‍ ഒരാള്‍ മരിച്ചിരുന്നു. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നാളെയും പുരോഗമിക്കും.

CONTENT HIGHLIGHTS: Police registered a voluntary case against Eugene Perera

We use cookies to give you the best possible experience. Learn more