|

കൊടകര കുഴല്‍പ്പണ കേസ്; പ്രതികളുടെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസിലെ പ്രതികളുടെ വീട്ടില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തുന്നു. തട്ടിയെടുത്ത പണം കണ്ടെത്തുന്നതിനായാണ് പ്രതികളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി 12 പ്രതികളുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലര്‍ച്ചയോടെ കോഴിക്കോട് ജില്ലയിലെ റെയ്ഡ് അവസാനിച്ചിട്ടുണ്ട്.

കേസിലെ മുഖ്യപ്രതികളായ കൂത്തുപറമ്പ് സ്വദേശി മുഹമ്മദ് അലി, കണ്ണൂര്‍ ഇരിട്ടി സ്വദേശി റഹീം എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നുണ്ട്.

മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതില്‍ ഒരു കോടി രൂപമാത്രമാണ് കണ്ടെത്തിയത്. ബാക്കി രണ്ടരക്കോടി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയ്ഡ്.

പണം 20 പേര്‍ക്കായി വീതിച്ചു നല്‍കിയെന്നാണ് പ്രതികളുടെ മൊഴി. ചില പ്രതികളുടെ വീട്ടില്‍ നിന്ന് അടുത്തിടെ അന്വേഷണ സംഘം പണം കണ്ടെത്തുകയും ചെയ്തിരുന്നു.

ബി.ജെ.പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. പണം എത്തിച്ച റഷീദിനും ഡ്രൈവര്‍ ഷംജീറിനും മുറിയെടുത്തു നല്‍കിയത് സതീശനാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

കേസില്‍ ബി.ജെ.പി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ജി കര്‍ത്ത, സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശന്‍, മേഖല സെക്രട്ടറി ജി. കാശിനാഥന്‍, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷ് എന്നിവരെയും അന്വേഷണ സംഘം ഇതിനകം വിളിപ്പിച്ച് മൊഴിയെടുത്തിട്ടുണ്ട്.

അന്വേഷണം കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്ക് വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. ബി.ജെ.പി നേതൃത്വം അറിയാതെ പണം എത്തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.

ഫണ്ട് സംബന്ധിച്ച് സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ജി കര്‍ത്തയുടെ മൊഴിയും അന്വേഷണ സംഘം ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.

അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നേതാക്കളുമായി അടുപ്പമുള്ള അഭിഭാഷകര്‍ വഴി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി

Content Highlight: Police Raid at houses of accused persons in Kodakara Hawala case