Kerala News
കൊടകര കുഴല്‍പ്പണ കേസ്: സി.പി.ഐ.എം പ്രവര്‍ത്തകനെ ചോദ്യം ചെയ്ത് വിട്ടയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 05, 12:02 pm
Saturday, 5th June 2021, 5:32 pm

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ സി.പി.ഐ.എം. പ്രവര്‍ത്തകന്‍ റജിലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കവര്‍ച്ചാ കേസിലെ പ്രതി രഞ്ജിത്തില്‍ നിന്ന് റജില്‍ മൂന്നര ലക്ഷം രൂപ കൈപ്പറ്റിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

രഞ്ജിത്തില്‍ നിന്ന് കൈപ്പറ്റിയ തുക റജില്‍ അന്വേഷണ സംഘത്തെ ഏല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കേസിലെ മുഖ്യപ്രതിയായ ധര്‍മരാജനെ അറിയാമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ ഡ്രൈവറും സെക്രട്ടറിയും പൊലീസിന് മൊഴി നല്‍കിയിരുന്നു. സെക്രട്ടറിയായ ദിപിനും ഡ്രൈവറായ ലിബീഷുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് ആവശ്യത്തിനാണ് വിളിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ക്കായി പലതവണ വിളിച്ചിരുന്നുവെന്നും എന്നാല്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധമില്ലെന്നും ദിപിനും ലിബീഷും മൊഴി നല്‍കി.

കെ. സുരേന്ദ്രനുമായും ധര്‍മരാജന് അടുത്ത ബന്ധമുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ തമ്മില്‍ കണ്ടിരുന്നോ എന്ന് അറിയില്ലെന്നും ഇരുവരും പറഞ്ഞു.

ഇരുവരേയും ഏകദേശം രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു.

അതേസമയം കൊടകര കുഴല്‍പ്പണ കേസില്‍ സുരേഷ് ഗോപിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന് തൃശ്ശൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പദ്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Police questioned CPIM worker in relation with Kodakara Hawala money case