| Friday, 7th January 2022, 5:49 pm

'ആദ്യം ബീഫ് വിളമ്പുന്നു എന്നാരോപിച്ച് ഹിന്ദുത്വ പ്രതിഷേധം'; മധ്യപ്രദേശില്‍ ക്രൈസ്തവ സഭയുടെ അനാഥാലയത്തിലെ കുട്ടികളെ ഒഴിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ക്രൈസ്തവ സഭയ്ക്ക് കീഴിലുള്ള അനാഥാലയത്തില്‍ നിന്ന് കുട്ടികളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കാനുള്ള ശ്രമം മധ്യപ്രദേശ് ഹൈക്കോടതി തടഞ്ഞു.

ശ്യാംപൂരിലെ സെന്റ് ഫ്രാന്‍സിസ് അനാഥാലയത്തിലെ 44 അന്തേവാസികളെ ഒഴിപ്പിക്കാനാണ് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും പൊലീസുമെത്തിയത്. രജിസ്ട്രേഷനില്ലാതെയാണ് അനാഥാലയം പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചാണ് പൊലീസുമായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.

എന്നാല്‍ അനാഥാലയത്തിലെ കുട്ടികളടക്കം പ്രതിഷേധമുയര്‍ത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോയപ്പോഴാണ് കോടതി കേസില്‍ ഇടപെടുന്നത്.

സാഗര്‍ എന്ന് പേരുള്ള രൂപതയ്ക്കു കീഴിലാണ് അനാഥാലയം പ്രവര്‍ത്തിക്കുന്നത്. അനാഥാലയത്തിനെതിരെ നേരത്തെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവിടെ ബീഫ് വിളമ്പുന്നുണ്ടെന്നും കുട്ടികളെ നിര്‍ബന്ധിച്ച് ക്രിസ്തു മതത്തിലേക്ക് മാറ്റുന്നുണ്ടെന്നും ആരോപിച്ചായിരുന്നു ഹിന്ദുത്വവാദികള്‍ രംഗത്തുവന്നിരുന്നത്.

കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. തുടര്‍ന്ന് ഒഴിപ്പിക്കല്‍ തടഞ്ഞുള്ള കോടതി ഉത്തരവിന്റെ പകര്‍പ്പ് എത്തിച്ചതോടെയാണ് ഇവര്‍ ഇവിടെ നിന്ന് പിരിഞ്ഞുപോകാന്‍ തയാറായത്.

സംഭവത്തില്‍ ഇടപെട്ട കോടതി രണ്ട് ആഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് നല്‍കാന്‍ ശിശുക്ഷേമ സമിതിയോട് ഉത്തരവിട്ടിട്ടുണ്ട്. എന്ത് സാഹചര്യത്തിലാണ് കുട്ടികളെ അനാഥാലയത്തില്‍നിന്ന് മറ്റിടങ്ങളിലേക്ക് മാറ്റുന്നതെന്ന് മധ്യപ്രദേശ് ഹൈക്കോടതി ബെഞ്ച് ചോദിച്ചു.

കൊവിഡ്, ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുമ്പോഴും കടുത്ത ശൈത്യത്തിനിടയിലും കുട്ടികളെ ഒഴിപ്പിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഉച്ചഭക്ഷണം പോലും കഴിക്കാന്‍ അനുവദിക്കാതെ കുട്ടികളെ ഒഴിപ്പിക്കാനായിരുന്നു നീക്കം. ഇതില്‍ കുട്ടികളും ജീവനക്കാരും പ്രതിഷേധിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Police probe Catholic-run orphanage in central India

We use cookies to give you the best possible experience. Learn more