| Sunday, 28th April 2019, 4:36 pm

കുഞ്ഞിനെ അമ്മ പതിവായി ഉപദ്രവിച്ചിരുന്നതായി മുത്തശ്ശിയുടെ മൊഴി; പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സംശയമേറുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ആലപ്പുഴയിലെ പട്ടണക്കാട് പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മുത്തശ്ശിയുടെ നിര്‍ണായകമൊഴി. കുഞ്ഞിനെ പതിവായി അമ്മ ഉപദ്രവിക്കാറുണ്ടെന്നും മുന്‍പൊരിക്കല്‍ ഇതുമായി ബന്ധപ്പെട്ട് താന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെന്നും മുത്തശ്ശി മൊഴിയില്‍ പറഞ്ഞു. ഇതേത്തുടര്‍ന്നു കുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തമായി.

ചോദ്യം ചെയ്യുന്നതിനായി അമ്മ ആതിരയെയും അച്ഛന്‍ ഷാരോണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മുത്തശ്ശനെയും പൊലീസ് ചോദ്യംചെയ്യും. നാലുമാസം മുന്‍പ് ഭാര്യയുടെ അമ്മയെ മര്‍ദിച്ചതിന്റെ പേരില്‍ ഷാരോണിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ശ്വാസംമുട്ടിയായിരുന്നു മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് പുതിയകാവ് കൊല്ലംപള്ളി കോളനിയില്‍ കുട്ടിയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് കുഞ്ഞിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചുണ്ടില്‍ ചെറിയൊരു മുറിവ് മാറ്റിനിര്‍ത്തിയാല്‍ പ്രാഥമിക പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ മുറിവുകളോ പാടുകളോ ഒന്നും ഉണ്ടായിരുന്നില്ല.

അസ്വാഭാവിക മരണത്തിന് കേസെടുത്തശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നു രാവിലെയാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്.

We use cookies to give you the best possible experience. Learn more