| Friday, 2nd July 2021, 8:11 am

ആത്മീയ ചികിത്സയുടെ മറവില്‍ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം; പാലക്കാട് മന്ത്രവാദിയായ വ്യാജ വൈദ്യന്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൂറ്റനാട്: ആത്മീയ ചികിത്സയുടെ മറവില്‍ വീട്ടമ്മയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ വൈദ്യനും മന്ത്രവാദിയുമായ കറുകപുത്തൂര്‍ പള്ളിപ്പടി ഓടംപുള്ളി സെയ്ത് ഹസന്‍ തങ്ങളാണ്(34) പിടിയിലായത്.

സ്ത്രീപീഡനം, മതിയായ യോഗ്യതകളില്ലാതെ ചികിത്സ നടത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കുടുംബ പ്രശ്‌നം തീര്‍ക്കാന്‍ എത്തിയ ചാലിശ്ശേരി സ്വദേശിനിയായ യുവതിയെ ലൈംഗിക താല്‍പ്പര്യത്തോടെ സമീപിച്ചതോടെയാണ് ഇയാള്‍ക്കെതിരെയുള്ള കൂടുതല്‍ കേസുകള്‍ പുറത്താകുന്നത്.

അക്രമത്തിനിരയായ യുവതി കൂടെയുണ്ടായിരുന്നവരോട് ഒന്നും പറയാതെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടമ്മയുടെ അടുത്തെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം എന്നെഴുതിയ ബോര്‍ഡുവെച്ച വാഹനത്തിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. ഈ വാഹനവും പൊലീസ് പിടിച്ചെടുത്ത് ബോര്‍ഡ് അഴിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഇയാളെക്കുറിച്ച് മുമ്പും പരാതികളുണ്ടായെങ്കിലും ആരും പൊലീസില്‍ പരാതിപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 10 വര്‍ഷം മുമ്പ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കടുത്ത പ്രശ്‌നങ്ങളുള്ള സ്ത്രീകളെ ഒറ്റയ്ക്ക് ഒരു മുറിയില്‍വച്ച് ചികിത്സിക്കുന്നതായും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു.

ദാമ്പത്യ പ്രശ്‌നങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്കായിരിന്നു ഇയാള്‍ മന്ത്രവാദവും മരുന്നും നല്‍കുമായിരുന്നത്. കറുകപുത്തൂര്‍ പള്ളിപ്പടിയിലുള്ള ഇയാളുടെ വീടിനോടു ചേര്‍ന്ന ചികിത്സാ മുറിയില്‍നിന്ന് ഗര്‍ഭനിരോധന ഉറകള്‍ ഉള്‍പ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Police have arrested a fake doctor, who sexually assaulted a housewife under the guise of spiritual treatment

We use cookies to give you the best possible experience. Learn more