മംഗ്‌ളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്
CAA Protest
മംഗ്‌ളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2019, 9:06 pm

മംഗ്‌ളൂരു: പൗരത്വ നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു.

ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിവരാണ് മരിച്ചത്. മൃതദേഹം സൂക്ഷിച്ച ആശുപത്രിയുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ഡൂള്‍ന്യൂസ് ഈ വിവരം സ്ഥിരീകരിച്ചു. മുന്‍മേയര്‍ അഷറഫിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മംഗ്‌ളൂരു പഴയ തുറമുഖം നിലകൊള്ളുന്ന ബന്തര്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്. വൈകീട്ട് നാലരയോടെയാണ് വെടിവെപ്പ് നടന്നത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ മംഗളൂരുവില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. നേരത്തെ തന്നെ മംഗ്ളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ജനങ്ങള്‍ സംഘടിച്ചതോടെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മംഗ്ളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. മംഗ്ളൂരുവില്‍ വിദ്യാര്‍ത്ഥികളായിരുന്നു ആദ്യം പൗരത്വഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയത്.

നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയാണ്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അസമില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിക്കണമെന്ന് ഗുവാഹത്തി ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.