| Tuesday, 3rd September 2024, 7:05 pm

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, നിവിന്‍ പോളിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനക്കേസില്‍ പരാതി നല്‍കി യുവതി. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ദുബായില്‍ വെച്ച് നടന്‍ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

നിവിന്‍ പോളിക്ക് പുറമെ നിര്‍മാതാവ് എ.കെ. സുനിലിനെതിരെയും പരാതിയുണ്ട്. കേസിലെ ആറാം പ്രതിയാണ് നിവിന്‍ പോളി. സുനിലിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആറ് പ്രതികളാണുള്ളത്. ശ്രേയ, കുട്ടന്‍, ബഷീര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഒന്നാം പ്രതിയായി ഉള്‍പ്പെടുത്തിയത് ശ്രേയയെയാണ്.

റൂറല്‍ എസ്.പിക്ക് ലഭിച്ച പരാതിയിന്മേലാണ് ഊന്നുകല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏത് സിനിമയുമായി ബന്ധപ്പെട്ടാണ് പീഡനം നടന്നതെന്ന വിവരങ്ങള്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിന് ശേഷമേ അറിയാനാകൂ. മൊഴിയെടുപ്പിനും അന്വേഷണത്തിനും ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാമേഖലയിലെ നിരവധി പേര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. നടനും സി.പി.ഐ.എം എം.എല്‍.എയുമായ മുകേഷ്, ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ രഞ്ജിത്, അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്, മണിയന്‍പിള്ള രാജു, ബാബുരാജ്, ഇടവേള ബാബു എന്നിവര്‍ക്കെതിരയാണ് പരാതി ഉയര്‍ന്നത്.

Content Highlight: Police filed case against Nivin Pauly for physical abuse

We use cookies to give you the best possible experience. Learn more