|

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിയത് നാലുപേര്‍ ചേര്‍ന്ന്; ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് നാലു പേര്‍ ചേര്‍ന്നെന്ന് പൊലീസ്. സജീവ്, അന്‍സര്‍, ഉണ്ണി, സനല്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.

സംഭവത്തില്‍ ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സജീവ്, സനല്‍, അന്‍സര്‍, ഷജിത്, അജിത്, നജീബ്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. നാലുപേര്‍ ചേര്‍ന്നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിയതെന്നും മറ്റുള്ളവര്‍ അക്രമം നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

നാലു പേര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നും പൊലീസ് പറയുന്നു. പ്രതികളിലൊരാളായ ഉണ്ണി ഐ.എന്‍.ടി.യു.സി നേതാവാണ്. പ്രതികളെന്ന് കരുതപ്പെടുന്ന ഉണ്ണി, അന്‍സര്‍ എന്നിവര്‍ക്കായുള്ള തിരച്ചില്‍ നടന്ന് വരികയാണ്.

രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കേസില്‍ പ്രതികളെ സഹായിക്കാന്‍ ശ്രമിച്ചെന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാക്കളെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഞായറാഴ്ച രാത്രിയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക്ക് മുഹമ്മദ്, മിഥിലാജ്, ഷഹീന്‍ എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഷഹീന്‍ പരുക്കുകളോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

ഫോട്ടോയിലൂടെ ഷഹീന്‍ തിരിച്ചറിഞ്ഞ അന്‍സര്‍ അക്രമം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് കസ്റ്റഡിയിലുള്ള സജീവും സനലും മൊഴിനല്‍കിയത്.

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പ്രാഥമിക വിവരം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടി സമീപിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

കേസില്‍ പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ സജീവിനെയും സനലിനെയും കോടതിയില്‍ ഹാജരാക്കും.

ഞായറാഴ്ച രാത്രി മൂവരും ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടാവുന്നത്. രാത്രി 11.10ഓടെയാണ് ആക്രമണമുണ്ടാവുന്നത്. 10.45ഓടു കൂടി തന്നെ അക്രമി സംഘം സ്ഥലത്ത് തമ്പടിച്ചിരുന്നു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Police claims 4 people were involved in the Venjaramoodu murder