| Monday, 15th November 2021, 8:36 pm

താമശ്ശേരിയില്‍ യുവതിയെ വളര്‍ത്തുനായ കടിച്ച സംഭവം; രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ പട്ടിയുടെ കടിയേറ്റ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കെതിരെ കേസ്. പട്ടിയുടെ ഉടമയായ റോഷിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയിന്‍മേലാണ് കേസ്.

കണ്ടാലറിയുന്ന, നാട്ടുകാരായ 20 പേര്‍ക്കെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. അതോടൊപ്പം റോഷിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ചു എന്ന കേസും ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിട്ടുണ്ട്.

യുവതിയെ പട്ടികളില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ റോഷിന്‍ തോക്ക് ചൂണ്ടുകയും തങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം, പട്ടികളുടെ ഉടമയ്‌ക്കെതിരെ ദുര്‍ബലമായ വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നുമാണ് നാട്ടുകാര്‍ അറിയിച്ചിരിക്കുന്നത്.

പട്ടികളുടെ കടിയേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളളേജില്‍ ചികിത്സയിലാണ്. മുഖത്തും കൈകാലുകള്‍ക്കും പരിക്കുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

കഴിഞ്ഞ ദിവസമായിരുന്നു താമരശ്ശേരി അമ്പായത്തോടിലെ ഫൗസിയക്ക് നായയുടെ കടിയേറ്റത്. നേരത്തെ നിരവധി പേരെ കടിച്ച വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകന്‍ റോഷിന്റെ വളര്‍ത്തുനായയാണ് റോഡില്‍ വെച്ച് യുവതിയെ കടിച്ചത്.

ഇതിന് മുമ്പും പലര്‍ക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും, വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുകയാണെന്നാണ് ആരോപണം.

ഏതാനും ദിവസം മുമ്പ് പ്രഭാകരന്‍ എന്ന ആളെയും നായ കടിച്ചിരുന്നു. നായയുടെ കടിയേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Police charges case against people tried to rescue women from dog in Tamarassery

We use cookies to give you the best possible experience. Learn more