| Saturday, 17th September 2022, 10:17 am

തെരുവ് നായ ഭീഷണി; തോക്കുമായി വിദ്യാര്‍ത്ഥികള്‍ക്ക് അകമ്പടി പോയ രക്ഷിതാവിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: തോക്കുമായി വിദ്യാര്‍ത്ഥികള്‍ക്ക് അകമ്പടി പോയ ആള്‍ക്കെതിരെ കേസ്. കാസര്‍ഗോഡ് ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസ്.

ലഹളയുണ്ടാക്കാന്‍ ഇടയാകുന്ന പ്രവൃത്തി നടത്തിയതിനാണ് കേസെടുത്തത്. ഐ.പി.സി 153 പ്രകാരമാണ് സമീറിനെതിരെ കേസെടുത്തത്. ഇയാളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബേത്തല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

തെരുവ് നായകളുടെ ശല്യം രൂക്ഷമായതിനാല്‍ മദ്രസയില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കാനാണ് കഴിഞ്ഞ ദിവസം ഇയാള്‍ എയര്‍ ഗണ്ണുമായി അകമ്പടി പോയത്.

അതേസമയം, കേസെടുത്തതില്‍ വിഷമമുണ്ടെന്ന് സമീര്‍ പ്രതികരിച്ചു. ആരെയും അപായപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും സമീര്‍ പറഞ്ഞു.

തോക്കുമായി അകമ്പടി പോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തോക്കേന്തിയ രക്ഷിതാവിനൊപ്പം 13ഓളം വരുന്ന കുട്ടികള്‍ നടന്നു പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

‘മദ്രസയില്‍ പോകുന്ന കുട്ടികളെ ഏതെങ്കിലും നായകള്‍ ഓടിച്ചാല്‍ എല്ലാത്തിനേയും വെടിവെച്ച് കൊല്ലു’മെന്ന് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

തന്റെ മകള്‍ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാന്‍ മടിച്ചപ്പോഴാണ് താന്‍ എയര്‍ ഗണ്ണുമായി കുട്ടികള്‍ക്ക് അകമ്പടി സേവിച്ചതെന്നായിരുന്നു സമീര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇയാളുടെ മകനാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

എയര്‍ ഗണ്ണാണ് കയ്യിലുള്ളതെന്നും നായയെ വെടിവെച്ചിട്ടില്ലെന്നുമാണ് ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതോടെ സമീര്‍ പറഞ്ഞത്. പ്രദേശത്ത് കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോകുകയായിരുന്ന ആറ് വയസുകാരനെ നായ കടിച്ചിരുന്നു.

അതേസമയം, കുമ്പളത്ത് അഞ്ചു വയസുകാരിയെ തെരുവ് നായ കടിച്ചു. കുമ്പളം സ്വദേശി സുജിത്ത് – അമൃത ദമ്പതികളുടെ മകള്‍ ആത്മികയെയാണ് നായ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച സ്‌കൂള്‍ വിട്ട് വന്നതിനു ശേഷം വീടിന് സമീപം നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുത്തശ്ശി ഓടിയെത്തിയാണ് തെരുവ് നായയെ അടിച്ചോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ആലപ്പുഴയിലും വിദ്യാര്‍ത്ഥിയെ സ്‌കൂളിലേക്ക് വരുന്ന വഴി തെരുവ് നായ കടിച്ചിരുന്നു. എടത്വ സെയിന്റ് അലോഷ്യസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കാണ് നായയുടെ കടിയേറ്റത്. തുടര്‍ന്ന് കാലിന് കടിയേറ്റ കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Content Highlight: Police case against father who escorted madrassa students with air gun to protect them from the Threat of stray dogs

We use cookies to give you the best possible experience. Learn more