| Wednesday, 24th April 2019, 12:49 pm

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തൊവരിമലയില്‍ സമരം ചെയ്യുന്ന ഭൂരഹിതരെ പൊലീസും വനം വകുപ്പും ഒഴിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: തൊവരിമലയില്‍ വനഭൂമിയില്‍ കുടില്‍കെട്ടി സമരം ചെയ്യുന്ന ഭൂരഹിതരെ വനം വകുപ്പും പൊലീസും ചേര്‍ന്ന് ഒഴിപ്പിച്ചു. നേരത്തെ സമരം ചെയ്യുന്ന നേതാക്കളെ ചര്‍ച്ചയ്ക്കെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി അറസ്റ്റു ചെയ്തിരുന്നു.

സമര സമിതി നേതാവ് കുഞ്ഞിക്കണാരന്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ മേപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നേതാക്കളുടെ പേരില്‍ മാത്രമല്ല സമരക്കാരുടെ പേരിലും പൊലീസും വനം വകുപ്പും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതിക്രമിച്ചു കടക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. മാധ്യമങ്ങളെ കടത്തി വിടാതെ രഹസ്യ സ്വഭാവത്തിലായിരുന്നു വനം വകുപ്പിന്റേയും പൊലീസിന്റേയും നടപടി.

സമരക്കാരെ ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയായെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് കുമാര്‍ പറയുന്നു. നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് നീക്കിയതെന്നും മറ്റുള്ളവരുടെ കാര്യത്തില്‍ ബലപ്രയോഗം നടത്തേണ്ടി വന്നില്ല എന്നും രഞ്ജിത്ത് പറഞ്ഞു.

അതേസമയം, സമരഭൂമി ഒഴിപ്പിക്കുമ്പോള്‍ ആയിരത്തോളം സമരക്കാര്‍ ഉണ്ടായിരുന്നതായാണ് സമരസമിതി പറയുന്നത്. ഇവരെയൊക്കെ പൊലീസ് വിരട്ടി ഓടിച്ചതായും സമരക്കാര്‍ പറയുന്നു.

നേതാക്കളായ സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ കേന്ദ്രസമിതി അംഗം എം.പി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, മനോഹരന്‍ വാഴപറ്റ തുടങ്ങിവയവരടക്കം ഏഴോളം പേരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.

വനംവകുപ്പിന് കീഴിലുള്ള മിച്ചഭൂമി ഹാരിസണ്‍സിന് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ആയിരക്കണക്കിന് ഭൂരഹിതര്‍ ബത്തേരിക്ക് സമീപം തൊവരിമല ഹാരിസണ്‍ മലയാളം പ്ലാന്റേഷനോട് ചേര്‍ന്ന വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.

ഇക്കഴിഞ്ഞ 21-ാം തിയതിയായിരുന്നു സമരം ആരംഭിച്ചത്. സി.പി.ഐം.എം.എല്‍ റെഡ് സ്റ്റാര്‍, ആള്‍ ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭാ, ഭൂസമരസമിതി, ആദിവാസി ഭാരത് മഹാസഭ തുടങ്ങിയവര്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more