|

ഗുരുവിനെക്കുറിച്ച് എഴുതിയ കൈ കൊണ്ട് നടേശസ്തുതി എങ്ങനെ എഴുതും? ആത്മോപദേശശതകം ചൊല്ലിയ നാവുകൊണ്ട് എങ്ങനെ ചൊല്ലും? പരിഹാസവുമായി കെ. സച്ചിദാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വെള്ളാപ്പളിയുടെ മലപ്പുറം പരാമര്‍ശത്തില്‍ മൃദുസമീപനം സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ പരിഹാസവുമായി കവി കെ. സച്ചിദാനന്ദന്‍. കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി യോഗത്തില്‍ വെള്ളാപ്പള്ളിയെ പ്രശംസിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെ പരോക്ഷമായി വിമര്‍ശിച്ചാണ് രണ്ട് വരി കവിത സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

‘ഒരു നടേശസ്തുതി എഴുതാന്‍ ആലോചിച്ചു. പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈകൊണ്ട് എങ്ങനെ എഴുതും? ആത്മോപദേശശതകം ചൊല്ലിയ നാവുകൊണ്ട് എങ്ങനെ ചൊല്ലും’ എന്നായിരുന്നു കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കൂടിയായ സച്ചിദാനന്ദന്റെ രണ്ട് വരി കവിത.

മലപ്പുറത്ത് നടന്ന ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി നടേശന്‍ മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.

മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുളളില്‍ സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് കഴിയുന്നതെന്നും മലപ്പുറത്ത് സ്വതന്ത്രമായി വായു ശ്വസിച്ച് ഈഴവര്‍ക്ക് ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും വെള്ളപ്പാള്ളി പറഞ്ഞു.

സ്വതന്ത്രമായി ഒരു അഭിപ്രായം പറഞ്ഞ് പോലും ജീവിക്കാന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കാലത്ത് കണ്ണേ കരളേ എന്നെല്ലാം പറഞ്ഞ് പോകുന്നവര്‍ ഈഴവരുടെ വോട്ട് വാങ്ങിയ ശേഷം മുഖം തിരിഞ്ഞ് നടക്കുകയാണെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി. എന്നാല്‍ വെള്ളാപ്പള്ളിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശം ഒരു പാര്‍ട്ടിക്കെതിരെയാണെന്നും ഒരു മതത്തിനെതിരെയും സംസാരിക്കുന്ന ആളല്ല അദ്ദേഹമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ആളുകളുടെ മനസിലേക്ക് നല്ലത് പോലെ കയറുന്ന പോലെയുള്ള അവതരണ രീതിയാണ് വെള്ളാപ്പള്ളിയുടേതെന്നും എന്നാല്‍ അദേഹം കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ആളുകള്‍ വക്രീകരിച്ച് മറ്റൊരു രീതിയിലേക്ക് മാറ്റിയതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വെള്ളാപ്പള്ളിയെ അറിയുന്ന എല്ലാവര്‍ക്കും അദ്ദേഹം ഏതെങ്കിലും ഒരു മതവിഭാഗത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന ആളല്ല എന്ന് അറിയാമെന്ന് പറഞ്ഞ മുഖ്യമന്ത്രി എല്ലാ ഘട്ടത്തിലും വിവിധ മതവിഭാഗങ്ങളുമായി യോജിച്ച് പ്രവര്‍ത്തിച്ച് ആളാണ് വെള്ളാപ്പള്ളിയെന്നും കൂട്ടിച്ചേര്‍ത്തു.

 ചില തെറ്റിദ്ധാരണകള്‍ പകരാനുള്ള അവസരം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗമായി വന്നു എന്ന് പറഞ്ഞ മുഖ്യമന്ത്രി അതിന് മറ്റാളുകള്‍ വക്രീകരിച്ച് കാണിക്കുകയായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളി 30വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിറ്റ് സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Content Highlight: Poet K. Satchidanandan’s critic note about Vellapally Natesan

Video Stories