പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; യെദ്യൂരപ്പക്കെതിരെ കേസ്
national news
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; യെദ്യൂരപ്പക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th March 2024, 9:51 am

ബെംഗളുരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദ്യൂരപ്പക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പോക്സോ നിയമപ്രകാരവും ഐ.പി.സി 354(എ) പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പതിനേഴുകാരിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളുരുവിലെ സദാശിവനഗര്‍ പൊലിസ് കേസെടുത്തത്.

തട്ടിപ്പിനിരയായ കേസില്‍ സഹായം തേടി ഫെബ്രുവരി രണ്ടിന് അമ്മയും മകളും യെദ്യൂരപ്പയെ സന്ദര്‍ശിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് യെദ്യൂരപ്പക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു. പെണ്‍കുട്ടിയെ റൂമിലേക്ക് വലിച്ചിഴച്ച ശേഷം യെദ്യൂരപ്പ പീഡിപ്പിക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. റൂമില്‍ നിന്ന് പുറത്തേക്കോടിയ പെണ്‍കുട്ടി ഇക്കാര്യം അമ്മയോട് പറയുകയായിരുന്നു.

ഒന്നിലധികം തവണ കര്‍ണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചയാളാണ് യെദ്യൂരപ്പ. 2008 മുതല്‍ 2011 വരെയും, 2019 മുതല്‍ 2021 വരയും യെദ്യൂരപ്പ മുഖ്യമന്ത്രിയായിട്ടുണ്ട്. 2021ല്‍ ഒരുപാട് അഭ്യൂഹങ്ങള്‍ക്കൊടുവില്‍ യെദ്യൂരപ്പ രാജിവെച്ചിരുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് രാജി പ്രഖ്യാപിക്കുന്ന വേളയില്‍ പൊട്ടിത്തെറിച്ചുകൊണ്ട് യെദ്യൂരപ്പ പറഞ്ഞു.

യെദ്യൂരപ്പയ്ക്ക് ശേഷം, ബസവരാജ് സോമപ്പ ബൊമ്മൈയാണ് കര്‍ണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 2021 ജൂലൈ മുതല്‍ 2023 മെയ് വരെ ബൊമ്മൈ മുഖ്യമന്ത്രയായി സേവനമനുഷ്ഠിച്ചു. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹാവേരി നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് നിലവില്‍ ബൊമ്മൈ.

Content Highlight: Pocso case filed against BJP leader Yedyurappa